കൊറോണയില്ലെന്ന് ഉറപ്പുവരുത്താൻ മെഡിക്കൽ സംഘത്തെ അയയ്‌ക്കും.
ന്യൂഡൽഹി: ഇറ്റലിയിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ള ഇന്ത്യൻ സംഘത്തെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി കൈക്കൊള്ളുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഘത്തിലാർക്കും കൊറോണ രോഗബാധയില്ലെന്ന് ഉറപ്പുവരുത്താൻ മെഡിക്കൽ സംഘത്തെ അങ്ങോട്ട് അയയ്‌ക്കും. യുദ്ധസമാനമായ സാഹചര്യം നേരിടാൻ കേന്ദ്രസർക്കാർ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട് .
ഇറാനിലും ഇറ്റലിയിലും കുടുങ്ങിയ മലയാളികളെ തിരികെ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ അറിയിച്ചു. കോറോണ രോഗം പടർന്നു പിടിച്ച ചൈനയിലും ഇറ്റലിയിലും നിന്നുള്ളവർക്ക് യാത്രാനിയന്ത്രണമുണ്ട്. അസുഖം ബാധിച്ചവരെ വിമാനത്തിൽ കൊണ്ടുവന്നാൽ രോഗമില്ലാത്തവർക്കും പടരാനിടയുണ്ട്. അതുകൊണ്ടാണ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. ഇറ്റലിയിൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് മെഡിക്കൽ സംഘത്തെ അയക്കാൻ തീരുമാനിച്ചത്. രോഗമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരും. രോഗബാധയുള്ളവർക്ക് ഇറ്റലിയിൽ ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കും.
ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ എല്ലാ നടപടിയും സ്വീകരിച്ചു. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ മാദ്ധ്യമങ്ങളുമായി പങ്കുവയ്‌ക്കാൻ പരിമിതിയുണ്ട്. കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ഇതിനർത്ഥമില്ല. ചൈനയിലും ജപ്പാനിലും ഇറാനിലും കുടുങ്ങിയവരെ തിരിച്ചെത്തിച്ചത് കേന്ദ്ര മന്ത്രിതല സമിതിയുടെ തീരുമാനപ്രകാരമാണെന്നും വി.മുരളീധരൻ പറഞ്ഞു..
മുഖ്യമന്ത്രിയുടെ ശ്രമം
രാഷ്ട്രീയ മുതലെടുപ്പിന്
ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ വൈകുന്നുവെന്ന് പ്രചരിപ്പിച്ച് കേരളത്തിലെ സർക്കാരും പ്രതിപക്ഷവും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് വി.മുരളീധരൻ ആരോപിച്ചു. 'രോഗിയായതുകൊണ്ട് ആളുകളെ കൈയ്യൊഴിയാമോ' എന്നു നിയമസഭയിൽ ചോദിച്ച് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനെ വസ്തുതാവിരുദ്ധമായി കടന്നാക്രമിക്കുന്നത് അപലപനീയമാണ്. കൊറോണ പടരുന്ന സാഹചര്യത്തെ കേന്ദ്രസർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. രാജ്യം ഒറ്റക്കെട്ടായി ഇതിനെ നേരിടണം.കേന്ദ്ര സർക്കാർ ചെയ്യുന്നതെല്ലാം മറച്ചു വച്ച് സ്ഥാപിത താത്പര്യത്തോടെ റിപ്പോർട്ട് ചെയ്യുന്ന രീതി ഈ മഹാ വ്യാധിയുടെ കാര്യത്തിലെങ്കിലും മാധ്യമങ്ങൾ ഉപേക്ഷിക്കണമെന്ന് വി.മുരളീധരൻ പറഞ്ഞു.