corona

ന്യൂഡൽഹി: കൊറോണയെ നേരിടാൻ സാർക്ക് രാജ്യങ്ങൾ അടിയന്തര ഫണ്ടിന് രൂപം നൽകും. ഫണ്ട് രൂപീകരിക്കണമെന്ന നിർദ്ദേശം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുന്നോട്ടുവച്ചത്. ഇന്നലെ വീഡിയോകോൺഫറൻസിംഗിലൂടെ ചേർന്ന സാർക്ക് നേതാക്കളുടെ ഉച്ചകോടിയിലാണ് ഇക്കാര്യം ധാരണയായത്. ഫണ്ടിലേക്ക് പത്തുമില്യൺ ഡോളർ മോദി വാഗ്ദാനം ചെയ്തു.


ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന, അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനി, മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമദ് സാലിഹ്, ശ്രീലങ്കൻ പ്രസിഡന്റ് ഗൊതബയ രാജപക്‌സെ, ഭൂട്ടാൻ പ്രധാനമന്ത്രി ലൊതെ ഷെറിംഗ്, നേപ്പാൾ പ്രധാനമന്ത്രി കെ.പി ഓലി, പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സ്പെഷ്യൽ അസിസ്റ്റന്റ് ഡോ. സഫർ മിർസ എന്നിവരാണ് പങ്കെടുത്തത്.


കൊറോണ വ്യാപനം തടയാൻ സാർക്ക് രാജ്യങ്ങൾക്ക് മെഡിക്കൽ സഹായം ഉൾപ്പെടെ മോദി വാഗ്ദാനം ചെയ്തു. പരിശീലനം നൽകാൻ ഇന്ത്യ ഒരുക്കമാണ്. കൊറോണരോഗ നിരീക്ഷണ പോർട്ടലിന്റെ സോഫ്റ്റ്‌വെയർ കൈമാറാം. ഏത് ഘട്ടത്തിലും സഹായം നൽകാൻ ഇന്ത്യയുടെ റാപ്പിഡ് റെസ്പോൺസ് സംഘം തയാറാണ്. മേഖലയിൽ ഒരു പൊതു ഗവേഷണ വേദിക്ക് രൂപം നൽകണം. ഭീതിവേണ്ടെന്നും സജ്ജമായിരിക്കുകയാണ് ചെയ്യേണ്ടതെന്നും മോദി പറഞ്ഞു.കൊറോണ പ്രതിരോധത്തിനായി ജമ്മു കാശ്മീരിലെ എല്ലാ നിയന്ത്രണങ്ങളും മാറ്റണമെന്ന് പാകിസ്ഥാൻ ആവിശ്യപ്പെട്ടു. വൈദ്യസഹായം നൽകിയതിലും വുഹാനിൽ നിന്ന് മാലിദ്വീപുകാരെ എത്തിച്ചതിനും പ്രസിഡന്റ് സൊലിഹ് ഇന്ത്യയ്ക്ക് നന്ദി അറിയിച്ചു.