ന്യൂഡൽഹി: മുൻ സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയിയെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്‌തു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് രാഷ്‌ട്രീയമായി ഏറെ ഗുണം ചെയ്‌ത അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് അനുകൂലമായ ചരിത്ര വിധി അടക്കം പുറപ്പെടുവിച്ച ശേഷം കഴിഞ്ഞ നവംബറിലാണ് അദ്ദേഹം ചീഫ് ജസ്‌റ്റിസ് സ്ഥാനത്തു നിന്ന് വിരമിച്ചത്.
കോൺഗ്രസിൽ ചേർന്ന് എംപിയായ മുൻ ചീഫ് ജസ്‌റ്റിസ് രംഗനാഥ് മിശ്രയ്‌ക്കും കേരളാ ഗവർണർ പദവിയിലെത്തിയ ജസ്‌റ്റിസ് പി. സദാശിവത്തിനും ശേഷം ആദ്യമായാണ് സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജഡ്‌ജിയ്ക്ക് രാഷ്‌ട്രീയ നിയമനം ലഭിക്കുന്നത്. മുൻ ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയുടെ നടപടികളെ ചോദ്യം ചെയ്‌ത് സുപ്രീംകോടതിയുടെ ചരിത്രത്തിൽ ആദ്യമായി പത്രസമ്മേളനം നടത്തിയ ജഡ്‌ജുമാരിൽ ഒരാളാണ് ജസ്‌റ്റിസ് ഗോഗോയ്. എന്നാൽ പിന്നീട് ചീഫ് ജസ്‌റ്റിസ് ആയ ശേഷം കേന്ദ്രസർക്കാരിനെ റാഫേൽ യുദ്ധവിമാന കേസുകളിൽ അടക്കം സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ആസാം സ്വദേശിയായ രഞ്ജൻ ഗോഗോയ് 2018 ഒക്‌ടോബറിലാണ് സുപ്രീംകോടതി ജഡ്‌ജിയായത്.
ആസാമിൽ എൻ.ആർ.സി നടപ്പാക്കാനും അദ്ദേഹത്തിന്റെ വിധി കേന്ദ്രത്തെ സഹായിച്ചു. ശബരിമല യുവതി പ്രവേശം അനുവദിച്ച വിധി ചോദ്യം ചെയ്‌ത പുന:പരിശോധനാ ഹർജി അനുവദിച്ച് വിശാല ബെഞ്ചിന് വിടാനുള്ള ഉത്തരവിട്ടതും അദ്ദേഹം അദ്ധ്യക്ഷനായ ബെഞ്ചാണ്. ചീഫ് ജസ്‌റ്റിസ് പദവിയിലിരിക്കെ ലൈംഗിക ആരോപണവും നേരിട്ടു.