ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ രോഗത്തിന്റെ മൂന്നാം ഘട്ടമായ സാമൂഹ്യ വ്യാപനം ചെറുക്കാനുള്ള
ശ്രമങ്ങൾക്കിടെ, ലഡാക്കിലെ സൈനികനടക്കം ആറ് പേർക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 153 ആയി. അതേ സമയം,ലോകത്താകെ കൊറോണ മരണം 8400 ഉം മൊത്തം രോഗികളുടെ എണ്ണം രണ്ട് ലക്ഷവും കവിഞ്ഞു. യൂറോപ്പിൽ, പ്രത്യേകിച്ച് ഇറ്റലിയിൽ രോഗം അതീവ രൂക്ഷമാണ്. ഇറ്റലിയിൽ മരണം 2510 ആയി.
ലഡാക്ക് സ്‌കൗട്ട് റെജിമെന്റിലെ 34കാരനായ സൈനികന് അവധിക്ക് നാട്ടിലായിരുന്നപ്പോൾ പിതാവിൽ നിന്നാണ് രോഗം പകർന്നതെന്ന് കരുതുന്നു. പിതാവ് ഇറാനിൽ തീർത്ഥാടനത്തിന് പോയിരുന്നു.ബംഗളൂരുവിൽ നിരീക്ഷണത്തിലുള്ള രണ്ടുപേർക്കും നോയിഡയിൽ ഒരാൾക്കും യൂറോപ്പിൽ നിന്ന് മടങ്ങിയെത്തിയ പൂനെ സ്വദേശിക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. നോയിഡയിലെ രോഗി ഇൻഡോനേഷ്യയിൽ പോയിരുന്നു. ഡൽഹിയിൽ നിന്ന് ചെന്നൈയിലെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. സൗദി സന്ദർശിച്ച ബി.ജെ.പി എം.പി സുരേഷ് പ്രഭു സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു.
വിദേശത്ത് 276 ഇന്ത്യക്കാർക്ക് കൊറോണ
വിദേശ രാജ്യങ്ങളിൽ 276 ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ലോക്‌സഭയിൽ അറിയിച്ചു. ഇതിൽ 255പേർ ഇറാനിലാണ്. 12പേർ യു.എ.ഇയിലും അഞ്ചുപേർ ഇറ്റലിയിലുമാണുള്ളത്. ഹോങ്കോംഗ്, ശ്രീലങ്ക, കുവൈറ്റ്, റുവാണ്ട എന്നിവിടങ്ങളിൽ ഒരാൾ വീതവും കൊറോണ പോസിറ്റീവാണ്.