sc

ന്യൂഡൽഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജയിലുകളിലെ തിരക്ക് കുറയ്ക്കാനായി തടവുകാർക്ക് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും സുപ്രീംകോടതി നിർദേശിച്ചു.

തടവുകാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. പരോൾ - ജാമ്യ കാലാവധി നാല് മുതൽ ആറ് ആഴ്ച വരെയാകാമെന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, സൂര്യകാന്ത് എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. ഏഴ് വർഷം വരെയുള്ള തടവ് ശിക്ഷ അനുഭവിക്കുന്നവർക്കും വിചാരണ തടവുകാർക്കുമാണ് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കുക.

ആർക്കൊക്കെ പരോൾ നൽകാമെന്നത് സംബന്ധിച്ച് മാനദണ്ഡങ്ങളും പട്ടികയും തയാറാക്കാൻ ഉന്നതതല സമിതി രൂപീകരിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. ലീഗൽ സർവീസ് അതോറിറ്റി ചെയർമാനായിരിക്കണം സമിതിയുടെ അദ്ധ്യക്ഷൻ. സംസ്ഥാന ആഭ്യന്തര സെക്രട്ടറി, ജയിലുകളുടെ ചുമതലയുള്ള ഡയറക്ടർ ജനറൽ എന്നിവരാകും സമിതിയിലെ മറ്റ് അംഗങ്ങൾ. കൊറോണ പടരുന്ന പശ്ചാത്തലത്തിൽ തടവുകാരുടെ ആരോഗ്യ സുരക്ഷയ്ക്ക് പ്രത്യേക പരിഗണന നൽകണമെന്ന് കോടതി നേരത്തേ നിർദേശിച്ചിരുന്നു. തടവുകാർക്ക് സാനിറ്റൈസർ, മാസ്‌ക് എന്നിവ ലഭ്യമാക്കുകയും, ജയിലിൽ ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കുകയും വേണം.. രാജ്യത്ത് 1,339 ജയിലുകളിലായി 4,66,084 തടവുകാരാണുള്ളത്. ഉത്തർപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ ജയിലുകളിലാണ് തടവുകാർ കൂടുതലുള്ളത്.

വീഡിയോ കോൺഫറൻസ്

ഒരുക്കാൻ കേരളം

ജയിലുകളിൽ സന്ദർശകരുടെ തിരക്ക് കുറയ്ക്കുന്നതിന് ജയിൽപ്പുള്ളികൾക്ക് വീഡിയോ കോൺഫറൻസിലൂടെ കുടുംബാംഗങ്ങളുമായി സംസാരിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. തടവുകാരുടെ അച്ഛൻ, അമ്മ, ഭാര്യ, ഭർത്താവ്, കുട്ടികൾ എന്നിവർക്കാണ് ഈ സൗകര്യം ഏർപ്പെടുത്തുക.

പ്രത്യേക പരോളിന്

ഡൽഹി സർക്കാർ

ജയിലുകളിൽ തടവുകാരുടെ ഞെരുക്കം കുറയ്ക്കുന്നതിന് പ്രത്യേക പരോൾ, താത്കാലിക വിടുതൽ എന്നിവ അനുവദിക്കുമെന്ന് ഡൽഹി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിനായി ജയിൽ ചട്ടത്തിൽ ഭേദഗതി വരുത്തി. രണ്ടു ദിവസത്തിനകം വിജ്ഞാപനം പുറപ്പെടുവിക്കും.