കോലഞ്ചേരി: ചികിത്സാ സഹായം ആവശ്യപ്പെട്ട് നടൻ മമ്മൂട്ടി ഫേസ് ബുക്ക് പേജിൽ കമന്റിട്ടയാൾക്ക് സഹായ വാഗ്ദാനവുമായി താരം. മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ സഹായം ചോദിച്ച് കമന്റിട്ട യുവാവിന് താരം സഹായമൊരുക്കിയത്. ജയകുമാർ എന്ന വ്യക്തിയാണ് ചികിത്സയ്ക്ക് സഹായം ചോദിച്ചത്. കാര്യം സത്യമാണെന്ന് തിരിച്ചറിഞ്ഞ മമ്മൂട്ടി തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന റോബർട്ടിനോട് ഇതേ കുറിച്ച് അന്വേഷിക്കാനും വേണ്ട സഹായം ഒരുക്കാനും ആവശ്യപ്പെടുകയായിരുന്നു.
കമന്റ് ഇങ്ങനെ, 'എന്റെ പേര് ജയകുമാർ, എറണാകുളം ജില്ലയിലെ കോലഞ്ചേരിയിലെ ഒരു ചെറിയ മുറിയിലാണ് താമസം. എന്റെ രണ്ട് കിഡ്‌നിയും തകരാറിലാണ്. ആഴ്ചയിൽ മൂന്നു ഡയാലിസിസ് ചെയ്യണം. കൂടാതെ ഹൃദയവും തകരാറിലാണ്. എന്നെ സഹായിക്കാൻ ബന്ധുക്കളൊന്നുമില്ല. ചികിത്സയ്ക്ക് മാസം 40,000 രൂപ വേണം. പക്ഷേ എനിക്ക് ഭക്ഷണത്തിന് പോലും പണം കണ്ടെത്താനാവുന്നില്ല. ആത്മഹത്യ അല്ലാതെ വേറെ വഴിയില്ല. മമ്മൂക്ക എന്നയൊന്ന് സഹായിക്കണം..'
ഇതിന് റോബർട്ട് നൽകിയ മറുപടി ഇങ്ങനെ
'പ്രിയ ജയകുമാർ, താങ്കളുടെ ആവശ്യം ശ്രദ്ധയിൽപ്പെട്ടു. രണ്ടു തടസങ്ങളാണ് പ്രധാനമായും ഉള്ളത്. ഒന്ന് ഈ ആവശ്യം പരിഹരിക്കാൻ പറ്റുന്ന പദ്ധതികൾ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന് മുമ്പിൽ ഇല്ല. രണ്ട് ഇപ്പോൾ താങ്കൾ ചികിത്സയിലുള്ള ആശുപത്രിയുമായി നമുക്ക് ചികിത്സാ ധാരണകളും ഇല്ല. എങ്കിലും മമ്മൂക്കയുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് താങ്കളുടെ ചികിത്സയക്കായി ഒരു തുക ഈ ആശുപത്രിയിൽ അടക്കാൻ ഏർപ്പാടുചെയ്തിട്ടുണ്ട്. ഇതിനൊപ്പം നമ്മുടെ പാനലിൽ ഉള്ള രാജഗിരി ആശുപത്രിയിൽ 50 ഡയാലിസിസുകൾ സൗജന്യമായി ചെയ്യാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.'