-v-k-ibrahim-kunju

കൊച്ചി : പാലാരിവട്ടം ഫ്ളൈഒാവർ നിർമ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യംചെയ്യുമെന്ന് വിജിലൻസ് ഹൈക്കോടതിയിൽ അറിയിച്ചു. രണ്ടുതവണ ചോദ്യംചെയ്തെങ്കിലും ചില കാര്യങ്ങളിൽ വ്യക്തത വരുത്താനുണ്ടെന്ന് വിജിലൻസിന്റെ അഭിഭാഷകൻ ബോധിപ്പിച്ചു.

മുസ്ളീംലീഗിന്റെ മുഖപത്രമായ ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി നോട്ടുനിരോധന സമയത്ത് 10 കോടി രൂപ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് വെളുപ്പിച്ചെടുത്തെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് വിജിലൻസ് ഇക്കാര്യം അറിയിച്ചത്. പാലാരിവട്ടം ഫ്ളൈഒാവർ നിർമ്മാണത്തിൽ ഉൾപ്പെടെ അഴിമതി നടത്തിയതിനെത്തുടർന്ന് ലഭിച്ച പണമാണ് ഇത്തരത്തിൽ വെളുപ്പിച്ചതെന്നും ഫ്ളൈഒാവർ അഴിമതി അന്വേഷിക്കുന്ന സംഘം ഇക്കാര്യംകൂടി അന്വേഷിക്കണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം. എന്നാൽ, ഇക്കാര്യം എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റാണ് അന്വേഷിക്കേണ്ടതെന്ന് വ്യക്തമാക്കിയ ഹൈക്കോടതി എൻഫോഴ്സ് മെന്റിനെ കക്ഷിചേർത്തിരുന്നു. ഇന്നലെ ഹർജി വീണ്ടും പരിഗണനയ്ക്കു വന്നപ്പോഴാണ് വി.കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വിജിലൻസ് അറിയിച്ചത്. അന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ച ഹൈക്കോടതി ഹർജി മാർച്ച് 30ന് പരിഗണിക്കാൻ മാറ്റി.