തൃക്കാക്കര : പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ് കേസിൽ സി.പി.എം പ്രാദേശിക നേതാവ് കാക്കനാട് നിലംപുതുവിൽ വീട്ടിൽ നിധിൻ (30) ഭാര്യ ഷിന്റു (27) എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2018ലെ പ്രളയ ദുരന്ത ഫണ്ട് തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.

പ്രളയഫണ്ട് മറ്റ് അക്കൗണ്ടുകളിലേക്ക് അനധികൃതമായി മാറ്റിയതിന് അറസ്റ്റിലായ എറണാകുളം കളക്ടറേറ്റിലെ സെക്ഷൻ ക്ലാർക്ക് വിഷ്ണുപ്രസാദാണ് നിധിന്റെ ഭാര്യയുടെ കാക്കനാട് ദേനാ ബാങ്കിലുള്ള അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത്.

വിഷ്ണുവിന്റെ കൂട്ടുപ്രതി മഹേഷാണ് നിധിനെ വിഷ്ണുവിന് പരിചയപ്പെടുത്തിയത്. നിധിന്റെ ഭാര്യക്ക് ചെക്ക് ബുക്ക് ഉണ്ടായിരുന്നില്ല. ഷിന്റു രണ്ടര ലക്ഷം രൂപ പിൻവലിച്ച് വിഷ്ണുവിനും മഹേഷിനും കൈമാറുകയായിരുന്നു. ഒരു രൂപ പോലും ഇവരിൽ നിന്ന് കൈപ്പറ്റിയിട്ടില്ലെന്നും പ്രളയ ദുരിതാശ്വാസനിധിയിൽ നിന്നുള്ള തുകയാണ് അക്കൗണ്ടിൽ എത്തിയതെന്ന് അറിഞ്ഞില്ലെന്നും നിധിനും ഷിന്റുവും പൊലീസിന് മൊഴി നൽകി.

നിധിനെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലാണ് ഇന്നലെ പാർപ്പിച്ചത്. ഇന്ന് കോടതിയിൽ ഹാജരാക്കും. വിഷ്ണുപ്രസാദിന്റെ കൂട്ടുപ്രതികളായ മഹേഷിനെയും, അൻവറിനെയും പിടികൂടാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. അൻവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിട്ടുണ്ട്.

നിധിനെ സി.പി.എം സസ്‌പെന്റ് ചെയ്തു

പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ് കേസിൽ അറസ്റ്റിലായ സി.പി.എം ഈസ്റ്റ് ലോക്കൽ കമ്മറ്റി അംഗം എൻ.എൻ നിധിനെ പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്തു. ഇന്നലെ അടിയന്തിരമായി ചേർന്ന ലോക്കൽ കമ്മറ്റി യോഗത്തിലാണ് തീരുമാനം.