share-market-

ന്യൂഡൽഹി: കൊറോണ വൈറസും എണ്ണവില തകർച്ചയും ആഗോളസാമ്പത്തിക മേഖലയെ പിടിച്ചുലച്ചു. ഓഹരി വിപണികൾ അടിതെറ്റി വീണു. ഇന്ത്യൻ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി രേഖപ്പെടുത്തി. സെൻസെക്സിൽ 6.88 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി.

പ്രമുഖ യൂറോപ്യൻ ഓഹരി വിപണികളിൽ ശരാശരി 16 ശതമാനം വരെ തകർച്ച നേരിട്ടു. 2016ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. കൊറോണ മൂലം ഏറ്റവുമധികം മരണമുണ്ടായ ഇറ്റലിയുടെ ഓഹരിക്കമ്പോളത്തിലെ നഷ്ടം 12 ശതമാനമാണ്.

1942 പോയിന്റ് ഇടിഞ്ഞു

1942 പോയിന്റ് നഷ്ടമാണ് ഇന്നലെ സെൻസെക്സ് രേഖപ്പെടുത്തിയത്. 5.17 ശതമാനം ഇടിവ്. 36,635 പോയിന്റിൽ ക്ളോസ് ചെയ്തു. ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണിത്. 2015 ആഗസ്റ്റ് 24ന് ഉണ്ടായ 1,624 പോയിന്റ് ഇടിവാണ് ഇതിനു മുമ്പത്തെ റെക്കാഡ്.

നിഫ്റ്റി 538 പോയിന്റ് നഷ്ടത്തിൽ 10,451ൽ ക്ളോസ് ചെയ്തു.

16.55 % നഷ്ടം

ഇന്നലെ ഒ.എൻ.ജി.സി, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഡസ് ഇൻഡ് ബാങ്ക്, ടാറ്റാ സ്റ്റീൽ, ടി.സി.എസ്, എസ്.ബി.ഐ തുടങ്ങിയ വമ്പൻ ഓഹരികൾക്ക് 16.55 ശതമാനം വരെ മൂല്യം കുറഞ്ഞു.

മുഖ്യകാരണം കൊറോണ

മാന്ദ്യത്തിൽ നീങ്ങിക്കൊണ്ടിരുന്ന ലോക ഓഹരി വിപണിയെ തകർച്ചയിലേക്ക് കൂട്ടുകുത്തിച്ചത് കൊറോണ വൈറസ്. ലോകമെമ്പാണ് 1,07,000 പേരെ രോഗം ബാധിച്ചു. 3,300ൽ പരം മരണങ്ങളുണ്ടായി. ബിസിനസ് സപ്ളെെ ശൃംഖലകളെ രോഗവ്യാപനം തളർത്തി.

പോയത് 22.19 ലക്ഷം കോടി രൂപ

ഒരു മാസത്തിനിടെ ഇന്ത്യൻ ഓഹരി വിപണിയുടെ നഷ്ടം 22.19. ലക്ഷം കോടി രൂപയാണ്. ഇന്നലെ മാത്രം ഉണ്ടായത് നഷ്ടമാകട്ടെ 6,88,523.1 കോടി രൂപയും. വിദേശ നിക്ഷേപകർ കനത്ത തോതിൽ വിറ്റൊഴിയുന്നതാണ് വിപണിയെ തളർത്തുന്നത്. ദുർബലമായി നിന്ന വിപണിയെ കൊറോണബാധ അടിതെറ്റിച്ചു. ലോകസമ്പദ് വ്യവസ്ഥയും ആഗോള വ്യാപാരത്തിനും കൊറോണ ഭീഷണിയാകുമെന്ന വിലയിരുത്തലിൽ ഓഹരിവിപണിയിൽ നിന്ന് നിക്ഷേപകർ പിൻവലിയുകയാണ്.

എണ്ണവിലയിടിവ് കൂനിന്മേൽ കുരു

ഇന്നലെ ആഗോള എണ്ണവിലയിലുണ്ടായ 30% കുറവും ഓഹരി വിപണിയെ തകർക്കാൻ കാരണമായി. സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ കാരണമുണ്ടായ വിലത്തകർച്ച ഉടനെയൊന്നും പരിഹരിക്കപ്പെടാനും സാധ്യത കാണുന്നില്ല.

യെസ് ബാങ്ക് പ്രതിസന്ധി

സ്വകാര്യബാങ്കായ യെസ് ബാങ്കിന്റെ തകർച്ചയും ഇന്ത്യൻ ഓഹരിവിപണിയെ തളർത്തിയിരുന്നു. ബാങ്കിന്റെ സ്ഥാപകൻ റാണാ കപൂറിനെ ഞായറാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇദ്ദേഹത്തിനും ദിവാൻ ഹൗസിംഗ് ഫിനാൻസ് കോർപ്പറേഷൻ (ഡി.എച്ച്.എഫ്.എൽ)പ്രൊമോട്ടർമാക്കെതിരെ സി.ബി.ഐ വഞ്ചനാക്കേസും എടുത്തത് ഓഹരിവിപണിയെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. പ്രതിസന്ധിയിൽ നിന്ന ഡി.എച്ച്.എഫ്.എല്ലിന്റെ 4,500 രൂപയുടെ കടപ്പത്രം യെസ് ബാങ്ക് വാങ്ങാൻ വേണ്ടി റാണാ കപൂർ 600 കോടി കൈക്കൂലി വാങ്ങിയെന്ന ആരോപണവും വിപണിയെ ഉലച്ചിട്ടുണ്ട്.