കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ ഉത്രം തിരുനാളിനോടനുബന്ധിച്ച് ഇന്ന് നടക്കുന്ന ഉത്രം സദ്യയുടെ പന്തിയിൽ പക്ഷാഭേദം. ക്ഷേത്രം ഉൗട്ടുപുരയിൽ സാധാരണ ഭക്തർ രാവിലെ മുതൽ ഭഗവാന്റെ പിറന്നാൾ സദ്യയുണ്ണാൻ വെയിലുംകൊണ്ട് മണിക്കൂറുകൾ ക്യൂനിൽക്കുമ്പോൾ വി.ഐ.പികൾക്ക് ക്ഷേത്രം ഉപദേശക സമിതി ക്ഷേത്രമതിൽക്കെട്ടിന് പുറത്തുള്ള കളിക്കോട്ടപാലസ് വാടകയ്ക്കെടുത്ത് സ്പെഷ്യൽ സദ്യ നടത്തും. ഇതിനായി 2000 സ്പെഷ്യൽ പാസുകൾ അച്ചടിച്ച് നമ്പറിട്ട് വിതരണം ചെയ്തിട്ടുണ്ട്.
ഇരുപതിനായിരത്തോളം ഭക്തരാണ് ഉത്രം സദ്യയ്ക്കെത്തുക. രാവിലെ മുതൽ മൂന്ന് മണിവരെ വിളമ്പിയാലും ഭക്തരുടെ ക്യൂ അവസാനിക്കാറില്ല. ഉൗട്ടുപുരയിൽ തന്നെ വി.ഐ.പികൾക്ക് സദ്യ വിളമ്പാനാകുമെങ്കിലും ക്ഷേത്രത്തിന് പുറത്ത് സ്പെഷ്യൽ സദ്യ വിളമ്പുന്ന അനൗചിത്യത്തിനെതിരെ കഴിഞ്ഞ വർഷം പരാതികൾ ഉയർന്നിരുന്നതാണ്.
ഇക്കുറി 16,000 പേർക്കാണ് ഉൗട്ടുപുരയിൽ ഇലയിട്ട് സദ്യ തയ്യാറാക്കുന്നത്. ഇതിൽ നിന്ന് പകർത്തിയാണ് കളിക്കോട്ടപാലസിലേക്ക് കൊണ്ടുപോകും. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ഉത്രം തിരുനാൾ സദ്യ നടത്തിപ്പിൽ ദേവസ്വം ബോർഡിന് പങ്കാളിത്തമൊന്നുമില്ല. നടത്തിപ്പ് ചുമതലയെല്ലാം ക്ഷേത്ര ഉപദേശക സമിതിയുടേതാണ്.
വി.ഐ.പി സദ്യയല്ല: ഉപദേശക സമിതി
കളിക്കോട്ട പാലസിൽ സ്പെഷ്യൽ സദ്യ വിളമ്പുന്നത് വി.ഐ.പികൾക്കല്ല. ക്ഷേത്രത്തിലെത്തുന്ന കലാകാരന്മാർക്കും ഉദ്യോഗസ്ഥർക്കും മുനിസിപ്പൽ ജീവനക്കാർക്കുമൊക്കെയാണ്. കളിക്കോട്ട പാലസ് ഇതിനായി സൗജന്യമായി ലഭിക്കുന്നതാണ്. ഉൗട്ടുപുരയിൽ വിപുലമായ സൗകര്യങ്ങൾ ചെയ്തിട്ടുണ്ട്. ഇലയിട്ട സദ്യകൂടാതെ ബുഫെ സൗകര്യവും ഉണ്ടാകും.
പ്രകാശ് അയ്യർ
ഉപദേശക സമിതി പ്രസിഡന്റ്