bpcl-

കൊച്ചി: ആഗോളതലത്തിൽ എണ്ണവിലയും ഓഹരി വിപണിയും തകർന്നടിഞ്ഞത് ബി.പി.സി.എൽ വിൽക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് തിരിച്ചടിയായി.

ഓഹരി വിപണി തകർന്നതിനാൽ ബി.പി.സി.എൽ ഓഹരികളുടെ വിലയിടിഞ്ഞു. കമ്പനിയുടെ മൂല്യവും കുറഞ്ഞു. എന്നിട്ടും തിങ്കളാഴ്ച വിപണിയിൽ ബി.പി.സി.എൽ ഓഹരികളുടെ വിലയിൽ 5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതെന്നതാണ് ഒരേ ഒരു ശുഭസൂചന. ഇന്നലെ വീണ്ടും ഇടിയുകയും ചെയ്തു.

കഴിഞ്ഞ നവംബർ 21ന് 549.70 രൂപയിലെത്തിയ ബി.പി.സി.എല്ലിന്റെ ഓഹരിക്ക് ഇന്നലെ 402 രൂപയാണ് വില. ഇന്നലെ രാവിലെ 423 രൂപയ്ക്ക് ട്രേഡിംഗ് ആരംഭിച്ച ഓഹരിയാണിത്.

റഷ്യയും സൗദി അറേബ്യയും തമ്മിൽ തുടങ്ങിയ വ്യാപാര യുദ്ധം ലോക എണ്ണവിപണിയെ ഉലച്ച സാഹചര്യമാണ്. ഒറ്റ ദിനം കൊണ്ട് ക്രൂഡ് ഓയിൽ വില 30 ശതമാനമാണ് ഇടിഞ്ഞത്. മൂന്നു പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ തകർച്ച. ഇനിയും വിലകുറയാനുള്ള സാധ്യതകളാണ് തെളിയുന്നതും.

വിപണിയിലെ പുതിയ സംഭവവികാസങ്ങൾ ബി.പി.സി.എല്ലിനോടുള്ള താല്പര്യം കുറയ്ക്കുമെന്നാണ് സൂചനകൾ. റിലയൻസിന്റെ ഓഹരിവിലയിലുണ്ടായ ഇടിവ് കമ്പനിക്കും ചെയർമാൻ മുകേഷ് അംബാനിക്കും കനത്ത തിരിച്ചടിയാണുണ്ടാക്കിയത്. റിലയൻസും വേദാന്തയും ഉൾപ്പടെയുള്ളവാണ് ബി.പി.സി.എല്ലിൽ കണ്ണുവെച്ചിട്ടുള്ള ഇന്ത്യൻ കമ്പനികൾ.

ബി.പി.സി.എൽ വില്പനയ്ക്ക് കേന്ദ്രസർക്കാർ ആഗോള ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്. 74,000 കോടി രൂപ മിനിമം ആസ്തിയുള്ള കമ്പനികൾക്കാണ് അർഹത. മേയ് രണ്ടാണ് താല്പര്യപത്രം സമർപ്പിക്കേണ്ട അവസാന ദിനം. ഇവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് ടെണ്ടർ സമർപ്പിക്കാനാവുക.

രാജ്യത്തെ പൊതുമേഖലാ കമ്പനികൾ ടെണ്ടർ സമർപ്പിക്കുന്നതിന് വിലക്കുണ്ട്.

കേന്ദ്രസർക്കാരിന് ബി.പി.സി.എല്ലിന്റെ 114 കോടി ഓഹരികളുണ്ട്. 52.98 ശതമാനം. 48,700 കോടി രൂപയോളം വരും ഇതിന്റെ മൂല്യം.

നാല് റിഫൈനറികളാണ് ബി.പി.സി.എല്ലിന്. മുംബയ്, കൊച്ചി, ബിന (മദ്ധ്യപ്രദേശ്), നുമാലിഗഡ് (അസം). 38.3 ദശലക്ഷം ടണ്ണാണ് വാർഷിക സംസ്കരണ ശേഷി. രാജ്യത്തെ മൊത്തം സംസ്കരണ ശേഷിയുടെ 15 ശതമാനം വരുമിത്.

തന്ത്രപ്രധാന മേഖലയായതിനാൽ അസമിലെ നുമാലിഗഡ് റിഫൈനറി ഒഴിവാക്കിയാണ് ബി.പി.സി.എൽ വില്പന.

രാജ്യത്തെ 15,177 പെട്രോൾ പമ്പുകളും 6,011എൽ.പി.ജി ഏജൻസികളും 51 എൽ.പി.ജി ബോട്ട്ലിംഗ് പ്ളാന്റുകളും ബി.പി.സി.എല്ലിന്റേതാണ്.

ബി.പി.സി.എല്ലിന്റെ മൊത്തം വിപണിമൂല്യം പ്രതീക്ഷിക്കുന്നത് 87,388 കോടി രൂപയാണ്. സർക്കാർ ഓഹരി വില്പനയിലൂടെ 46,000 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ. സർക്കാർ ഓഹരികൾ വാങ്ങുന്ന നിക്ഷേപകകമ്പനി, ഓപ്പൺ ഓഫറിലൂടെ, മറ്റ് ഓഹരിയുടമകളിൽ നിന്ന് 26 ശതമാനം ഓഹരികളും ഇതേ വിലയ്ക്ക് വാങ്ങണമെന്ന് നിബന്ധനയുണ്ട്. ഇതിന്, കുറഞ്ഞത് 10,000 കോടി രൂപ അധികം മുടക്കണം

₹2.10 ലക്ഷം കോടി
ബി.പി.സി.എൽ ഓഹരി വില്പന വിജയിക്കേണ്ടത് കേന്ദ്രസർക്കാരിന് നിർണായകമാണ്. 2020-21 സാമ്പത്തിക വർഷം പൊതുമേഖലാ ഓഹരി വില്പനയിലൂടെ 2.10 ലക്ഷം കോടി രൂപയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. 60,000 കോടി രൂപയാണ് ബി.പി.സി.എൽ ഓഹരി വില്പനയുടെ ലക്ഷ്യം.