തൃക്കാക്കര: ഐടി നഗരമായ കാക്കനാട് സ്മാർട്ട് വില്ലേജ് ഉദ്ഘാടനത്തിനൊരുങ്ങി. 1200 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് കാക്കനാട് പഴയ വില്ലേജ് ഓഫീസിനോട് ചേർന്ന് പുതുതായി നിർമ്മിച്ചിരിക്കുന്നത്. സ്മാർട്ട് വില്ലേജ് ഓഫീസുകളിൽ എത്തുന്നവർക്കു കാത്തിരിക്കാൻ ഇരിപ്പിടങ്ങളും,ഫോം പൂരിപ്പിക്കുന്നതിനു ബാങ്ക് മാതൃകയിലുള്ള സംവിധാനവും,ശുദ്ധജലവും ഒരുക്കും. ജീവനക്കാർക്കു ഹാഫ് കാബിൻ അടക്കമുള്ള സംവിധാനങ്ങൾ ഉണ്ടാവും.
കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയാത്തവർക്ക് സഹായത്തിനായി ഫ്രണ്ട് ഓഫീസ് സംവിധാനം ഒരുക്കും. ടോക്കൺ എടുക്കുന്നതിനുള്ള സൗകര്യങ്ങളും, നമ്പർ പ്രദർശിപ്പിക്കുന്ന ഇലക്ട്രോണിക് ബോർഡും ഓഫീസിൽ സ്ഥാപിക്കും. സ്ത്രീകൾക്കും മുതിർന്നവർക്കും വികലാംഗർക്കും വിശ്രമമുറികൾ ഒരുക്കുന്നതിനും പദ്ധതി തയ്യാറാക്കുന്നുണ്ട്. ഏഴ് ഉദ്യോഗസ്ഥർക്ക് ഒരേസമയം തന്നെ ജോലി ചെയ്യുന്നതിനുള്ള ഫ്രണ്ട് ഓഫീസ് സൗകര്യം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പ്രത്യേകതയാണ്. ജീവനക്കാർക്കും പൊതുജനങ്ങൾക്കും പ്രത്യേകം ശുചിമുറികൾ, ഫയലുകൾ സൂക്ഷിക്കാൻ അടച്ചുറപ്പുള്ള ഡോക്യുമെന്റ് റൂം, വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ മനോഹാരിതക്ക് മറ്റു കൂട്ടുന്ന പൂന്തോട്ടം എന്നിവയും പുതിയ ഓഫീസ് സൗകര്യങ്ങളുടെ ഭാഗമായി നിർമ്മിക്കുന്നതിന് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കെട്ടിടത്തിന്റെ അവസാനഘട്ട മിനുക്ക് പണിയിലാണ്.ഉടൻ ഉദ്ഘാടനമുണ്ടാവുമെന്ന് അധികൃതർ വ്യക്തമാക്കി.40 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.