മൂവാറ്റുപുഴ: സംസ്ഥാനത്തിന് തന്നെ മാതൃകയാവുകയാണ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ഡയാലിസിസ് സെന്റർ. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ഡയാലിസിസ് സെന്റർ നിർദ്ധനരായ വൃക്കരോഗികളുടെ ആശ്രയകേന്ദ്രമായി മാറി കഴിഞ്ഞു. കഴിഞ്ഞ ആഗസ്റ്റ് നാലിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ഉദ്ഘാടനം ചെയ്ത ഡയാലിസിസ് സെന്റർ പ്രവർത്തനം ആരംഭിച്ച് 7 മാസം പിന്നിടുമ്പോൾ 428 ഡയാലിസിസുകളാണ് ഇവിടെ പൂർത്തിയായത്.
രോഗികൾക്ക് കുറഞ്ഞ ചിലവിൽ ഡയാലിസിസ് ചെയ്യുന്നുവെന്നത് ഇവിടത്തെ പ്രത്യേകതയാണ്. ആറ് ഡയാലിസിസ് മെഷിനുകളാണ് ഇവിടെയുള്ളത്. ഇതിൽ അഞ്ചെണ്ണം ദിവസവും പ്രവർത്തിക്കുന്നു. ഒരണ്ണം എമർജൻസി ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനാണ്. ഒരു ഡോക്ടറും 3 ഡയാലിസിസ് ടെക്‌നിഷ്യൻമാരും ഒരു നഴ്‌സുമാണ് ഒരു ഇവിടെ സേവനം അനുഷ്ഠിക്കുന്നത്. വൃക്കരോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെ ഡയാലിസിസ് രണ്ട് ഷിഫ്റ്റ് ആക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഭൂരിഭാഗം പേർക്കും സൗജന്യമായിയാണ് ചികിത്സ നൽകുന്നത്. കാരുണ്യ, ആരോഗ്യ സുരക്ഷാ പദ്ധതിപ്രകാരവും ആർ.എസ്.ബി.വൈ.കാർഡുള്ളവർക്കുമാണ് സൗജന്യമായി ചികിത്സയുള്ളത്. അല്ലാത്തവർക്ക് ഒറ്റത്തവണത്തേയ്ക്ക് 500രുപ മാത്രമാണ് ഈടാക്കുന്നത്. ഒരു ഡയാലിസിസിന് 1500മുതൽ സ്വാകര്യ സ്ഥാപനങ്ങളും ആശുപത്രികളും ഈടാക്കുമ്പോഴാണ് ഇവിടെ കുറഞ്ഞ ചിലവിൽ ഡയാലിസിസ് നടത്തുന്നത്. ഒരു രോഗിയ്ക്ക് ഡയാലിസിസ് ചെയ്യുന്നതിന് 4 മണിക്കൂറോളം വേണം. ഇതുവരെ 95 വൃക്ക രോഗികളാണ് ഡയാലിസിസിനായി പേര് രജിസ്‌ട്രേഷൻ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് 42 ഡയാലിസിസ് സെന്ററുകളാണ് സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നത്. 9 വർഷം മുമ്പ് ആലുവയിലാണ് സർക്കാർ മേഖലയിലെ ആദ്യ ഡയാലിസിസ് സെന്റർ ആരംഭിച്ചത്. ജില്ലയിൽ ആലുവയ്ക്ക് പുറമെ എറണാകുളം ജനറൽ ആശുപത്രി, മൂവാറ്റുപുഴ ജനറൽ ആശുപത്രി, പെരുമ്പാവൂർ, തൃപ്പൂണിത്തുറ, ഫോർട്ട് കൊച്ചി, പറവൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് സർക്കാർ മേഖലയിലെ ഡയാലിസിസ് സെൻററുകൾ നിലവിലുള്ളത്.