നെടുമ്പാശേരി: ഇടമലയാർ ജലസേചന പദ്ധതിയുടെ കനാൽ അറ്റകുറ്റപ്പണിക്ക് ജലസേചനവകുപ്പ് പണം അനുവദിച്ചു. കനാലിന്റെ ജോസ്‌പുരം വാപ്പാലശേരി ഭാഗത്താണ് അടുത്തുള്ള വീടുകൾക്ക് ഭീഷണിയായി വിള്ളലുണ്ടായത്. ഇതേത്തുടർന്ന് നെടുമ്പാശേരി പഞ്ചായത്തിലേയ്ക്കുള്ള ജലവിതരണം തടസപ്പെട്ടു.

അറ്റകുറ്റപ്പണിയ്ക്കായി ഇടമലയാർ പദ്ധതി എക്‌സിക്യുട്ടീവ് എൻജിനീയർ തയ്യാറാക്കി സമർപ്പിച്ച എസ്റ്റിമേറ്റ് അംഗീകരിച്ച് നെടുമ്പാശേരി പഞ്ചായത്തിലേയ്ക്ക് അടിയന്തരമായി വെള്ളമെത്തിയ്ക്കാൻ നടപടി സ്വീകരിയ്ക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡൻറ് മിനി എൽദോ, വൈസ് പ്രസിഡന്റ് പി സി സോമശേഖരൻ എന്നിവരുടെ നേതൃത്യത്തിൽ ജലസേചനമന്ത്രി കെ കൃഷ്ണൻകുട്ടിക്കും വകുപ്പ് ചീഫ് എൻജിനീയർക്കും നിവേദനം നൽകിയിരുന്നു. ഇതേത്തുടർന്ന് കടുത്ത വേനൽ കണക്കിലെടുത്ത് മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അടിയന്തര അറ്റകുറ്റപ്പണിക്ക് ഫണ്ട് അനുവദിച്ചത്.

ഇടമലയാർ പദ്ധതിയിൽ നിന്നുള്ള ജലം നെടുമ്പാശേരി പഞ്ചായത്തിന് ലഭിച്ചു തുടങ്ങിയത് ജനുവരി മുതലാണ്. ജലക്ഷാമം മൂലം പമ്പിംഗ് നിർത്താനൊരുങ്ങിയ ജലസേചന പദ്ധതികൾക്കെല്ലാം ഏറെ പ്രയോജനകരമായി മാറിയ ഇടമലയാർ ജലം രണ്ടാഴ്ചയ്ക്കുശേഷം നിലച്ചതോടെ പഞ്ചായത്തിലെ പകുതിയിലധികം പ്രദേശം കടുത്ത ജലക്ഷാമത്തിലാണ്.