dileep

കൊച്ചി : നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ ചലച്ചിത്ര താരങ്ങളടക്കമുള്ള മുഖ്യ സാക്ഷികളുടെ വിചാരണ എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിയിൽ പൂർത്തിയാകുന്നു. വിധി മേയിൽ വരുമെന്നാണ് സൂചന.ഇരയായ യുവ നടിക്കു പുറമേ മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, ഇടവേള ബാബു, ബിന്ദു പണിക്കർ, രമ്യാ നമ്പീശൻ, റിമി ടോമി, നടനും സംവിധായകനുമായ ജീൻപോൾ ലാൽ, നടി ഗീതു മോഹൻദാസ് തുടങ്ങിയവരുടെ സാക്ഷി വിസ്താരമാണ് പൂർത്തിയായത്. നടൻ സിദ്ദിഖ്, നടി ഭാമ, പി.ടി. തോമസ് എം.എൽ.എ, നടൻ കൂടിയായ മുകേഷ് എം.എൽ.എ തുടങ്ങിയവരുടെ വിസ്താരം ഇനിയും നടക്കാനുണ്ട്.

 359 പേരുൾപ്പെട്ട സാക്ഷിപ്പട്ടിക

കുറ്റപത്രത്തിനൊപ്പം 359 പേരുൾപ്പെട്ട സാക്ഷിപ്പട്ടികയും 161 രേഖകളും 250 തൊണ്ടി മുതലുമാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. ഇവരിൽ ചലച്ചിത്ര താരങ്ങളടക്കം 136 പേരെ കോടതി വിസ്തരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഏപ്രിൽ ഏഴു വരെയുള്ള ആദ്യഘട്ട വിചാരണയിൽ ഇവരിൽ സംയുക്ത വർമ്മ, ചലച്ചിത്ര സംവിധായകൻ ശ്രീകുമാർ മേനോൻ എന്നിവരെ ഒഴിവാക്കിയിരുന്നു. ഇരയായ നടിയുടെ ഭർത്താവ് ഉൾപ്പെടെയുള്ള ബന്ധുക്കളെയും കോടതി വിസ്തരിച്ചു. പൾസർ സുനി ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിൽ ഒപ്പമുണ്ടായിരുന്നവരെയും വിചാരണയുടെ ഭാഗമായി വിസ്തരിച്ചിരുന്നു.

 മൊഴി മാറ്റിയെന്ന് സൂചന

നടൻ ഇടവേള ബാബുവും നടി ബിന്ദു പണിക്കരും കേസിൽ പൊലീസിനു നൽകിയ മൊഴി വിചാരണ വേളയിൽ മാറ്റിയെന്ന് സൂചനയുണ്ട്. ദിലീപിന്റെ ഇടപെടലിനെത്തുടർന്ന് തനിക്ക് സിനിമയിൽ അവസരം കുറയുന്നുവെന്ന് ഇരയായ നടി അമ്മയുടെ പ്രതിനിധിയായ തന്നോടു പരാതി പറഞ്ഞിരുന്നെന്ന് ഇടവേള ബാബു നേരത്തെ പൊലീസിൽ മൊഴി നൽകിയിരുന്നു. എന്നാൽ വിചാരണ വേളയിൽ ഇടവേള ബാബു ഇതു നിഷേധിച്ചതായാണ് വിവരം. സിനിമാ പ്രവർത്തകരുടെ സംഘടനയായ അമ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒരു സ്റ്റേജ് ഷോയുടെ റിഹേഴ്സലിനോടനുബന്ധിച്ച് എറണാകുളത്തെ ഒരു ഹോട്ടലിൽ വച്ച് ഇരയായ നടിയും ദിലീപും തമ്മിൽ വഴക്കുണ്ടായതിന് ചലച്ചിത്ര താരങ്ങളിൽ പലരും സാക്ഷികളാണ്. വിദേശത്ത് നടത്തിയ സ്റ്റേജ് ഷോയ്ക്കിടയിലുണ്ടായ സംഭവങ്ങളും ഇൗ കേസിൽ നിർണ്ണായകമാണ്. ഇതിലാണ് താരങ്ങളിൽ മിക്കവരും സാക്ഷികളായത്. മഞ്ജു വാര്യരുടെ സാക്ഷി വിസ്താരവും നിർണ്ണായകമായിരുന്നു. വൈകുന്നേരം ആറു മണി വരെ മഞ്ജു വാര്യരുടെ വിചാരണ നീണ്ടു. ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ അമ്മയുൾപ്പെടെയുള്ളവരെയും കോടതി വിസ്തരിച്ചിരുന്നു.

 മറ്റു സാക്ഷികൾ

പൾസർ സുനി താൻ പകർത്തിയ ദൃശ്യങ്ങളടക്കമുള്ള ഫോൺ അങ്കമാലിയിലെ അഭിഭാഷകനായ ഇ. എസ്. പൗലോസിനെയാണ് ഏൽപിച്ചത്. പിന്നീട് ഇൗ അഭിഭാഷകൻ ഫോൺ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇയാൾക്കു പുറമേ പൾസർ സുനി കോയമ്പത്തൂരിൽ ഒളിവിൽ കഴിയുമ്പോൾ ഇവിടെ ഒപ്പമുണ്ടായിരുന്ന നാലു പേർ, കേസിലെ ഒരു പ്രതി മണികണ്ഠന് മൊബൈൽ വിറ്റ കടക്കാരൻ, സ്വർണ്ണമാല പണയത്തിനെടുത്ത ധനകാര്യ സ്ഥാപനത്തിന്റെ ഉടമ തുടങ്ങിയവരെയൊക്കെ സാക്ഷികളായി കോടതി വിസ്തരിച്ചു.

 വിചാരണ വേഗം പൂർത്തിയാക്കും

നടിയെ ആക്രമിച്ച കേസിലെ നിർണ്ണായക തെളിവായ ദൃശ്യങ്ങളുടെപകർപ്പ് തേടി നടൻ ദിലീപ് നൽകിയ ഹർജിയിൽ ആറു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് മേയിൽ കേസിന്റെ വിധിയുണ്ടാകും. 2017 ഫെബ്രുവരി 17 നാണ് തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വന്ന നടിയെ പ്രതികൾ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയത്. പൾസർ സുനിക്ക് പുറമേ മാർട്ടിൻ ആന്റണി, മണികണ്ഠൻ, വി.പി. വിജീഷ്, വടിവാൾ സലിം എന്ന സലിം, പ്രദീപ്, ചാർളി തോമസ്, നടൻ ദിലീപ്, മേസ്തിരി സനിൽ എന്ന സനിൽ, വിഷ്ണു എന്നിവരാണ് കേസിലെ പ്രതികൾ. നടൻ ദിലീപിനു വേണ്ടിയാണ് പ്രതികൾ നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയതെന്ന് കണ്ടെത്തിയതോടെയാണ് ഇയാളെ കേസിൽ ഗൂഢാലോചനക്കുറ്റം ഉൾപ്പെടെ ചുമത്തി പ്രതിയാക്കിയത്.