കൊച്ചി: കൊച്ചി മെട്രോയ്‌ക്ക് പിന്നാലെ മറ്റൊരു സ്വപ്‌ന പദ്ധതിയായ വാട്ടർ മെട്രോ ഇപ്പോഴും കരയ്‌ക്കു തന്നെ. എന്ന് നീരണിയുമെന്ന് ആർക്കുമറിയില്ല. 2018 ൽ വാട്ടർ മെട്രോ സഫലമാകുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. വർഷങ്ങൾ പിന്നിടുമ്പോൾ പുതിയ തീയതികൾ വന്നുകൊണ്ടേയിരിക്കുന്നു. ഇപ്പോൾ നവംബറാണ് കുറിച്ചിരിക്കുന്നത്. അന്നെങ്കിലും നടക്കുമോയെന്ന് കണ്ടറിയണം.

 ഒന്നാം ഘട്ടം

ഇപ്പോൾ ആദ്യ ഘട്ടമായി വൈറ്റില ഹബ്ബ് മുതൽ കാക്കനാടു വരെ നവംബറിൽ ഓടിക്കാനാണ് പദ്ധതി. വൈറ്റില ഹബ്ബ്, എരൂർ, കാക്കനാട് എന്നിവിടങ്ങളിൽ ജെട്ടികളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഈ റൂട്ടിലൂടെ ഇപ്പോൾ ജലഗതാഗത വകുപ്പിന്റെ സർവ്വീസുണ്ട്. ഹൈക്കാേടതി ജംഗ്‌ഷനിൽ അബ്ദുൾ കലാം മാർഗിലും ജെട്ടി നിർമ്മാണം തുടങ്ങിയിട്ടുണ്ട്.

 2016 ൽ ശിലാസ്ഥാപനം നടന്നു

 750 കോടി ചെലവ്

576 കോടി കെ.എഫ്. ഡബ്ളിയു വായ്പ

 174 കോടി സംസ്ഥാന സർക്കാർ

ബോട്ടുകൾ

100 സീറ്റുള്ള 23 ബോട്ടുകൾ  ഒരെണ്ണത്തിന്റെ വില:4.5 കോടി

 50സീറ്റുള്ള 55 ബോട്ടുകൾ  ഒരെണ്ണത്തിന്റെ വില: 2.6 കോടി

 ബോട്ട് യാർഡുകൾ

 തേവര

 കിൻഫ്ര

 ഓടുന്നത് വൈദ്യുതിയിൽ

ആദ്യ ഘട്ടത്തിൽ വൈദ്യുതിയിലായിരിക്കും ഓടുക. പിന്നീട് സൗരോർജ്ജത്തിലേക്ക് വഴിമാറും. മുഴുവൻ ബോട്ടുകളും ശീതീകരിച്ചതായിരിക്കും.

38 ജെട്ടികൾ

പദ്ധതിയിൽ 38 ജെട്ടികളാണുണ്ടാകുക. ആദ്യ ഘട്ടത്തിൽ 16 ജെട്ടികളിൽ നിന്നായിരിക്കും സർവ്വീസ്. വേമ്പനാട് കായൽ മുതൽ കൈതപ്പുഴ വരെയും കടമ്പ്രറയാർ മുതൽ വരാപ്പുഴ വരെയുമാണ് പദ്ധതിയിൽ വരുക.10 നോട്ടിക്കൽ മൈലാണ് ബോട്ടുകളുടെ വേഗത. കൊച്ചി കപ്പൽ നിർമ്മാണശാലയിലാണ് നിർമ്മാണം.