aswin
അശ്വിൻ റാം

കിഴക്കമ്പലം: ഓൺലൈൻ വ്യാപാര സൈ​റ്റിൽ ഉത്പന്നവില്പന പരസ്യം നൽകി ഉപഭോക്താക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സഹോദരന്മാരിൽ ഒരാൾ അറസ്​റ്റിൽ. തിരുവനന്തപുരം മൺവിള അശ്വതിവീട്ടിൽ അശ്വിൻ റാമിനെയാണ് (കണ്ണൻ -25 ) കുന്നത്തുനാട് പൊലീസ് അറസ്​റ്റ് ചെയ്തത്.

കഴിഞ്ഞ നവംബറിൽ കിഴക്കമ്പലത്ത് സൈബർ വ്യാപാരി എന്ന പേരിൽ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ വിതരണ സ്ഥാപനം തുടങ്ങിയാണ് തട്ടിപ്പ് നടത്തിയത്. കമ്പനി വിലയേക്കാൾ കുറഞ്ഞ വിലക്ക് ഉപകരണങ്ങൾ നൽകുമെന്ന് പറഞ്ഞ് ഒാൺലൈൻ വഴി പരസ്യം നൽകിയിരുന്നു. ഇതറിഞ്ഞെത്തുന്നവരിൽ നിന്നും അഡ്വാൻസായി പണം വാങ്ങി. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഉത്പന്നം ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായവർ പരാതിയുമായി വന്നത്. ഇതോടെ പ്രതികൾ നാട്ടിലേക്ക് കടന്നു. ഇവരുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി ഇവരെ അറിയാവുന്ന ഇടപാടുകാർ ബഹളം വച്ചിരുന്നു. നേമം പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കുന്നത്തുനാട് പൊലീസിന് കൈമാറിയത്. 14 പേരിൽ നിന്ന് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായി ഇവർ സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തോപ്പുംപടി, എളമക്കര തുടങ്ങി എറണാകുളം ജില്ലയിൽ നിന്നുള്ളവരാണ് തട്ടിപ്പിനിരയായത്. സ്ഥാപന ഉടമയായ ഇയാളുടെ ജേഷ്ഠൻ കേസിലെ ഒന്നാം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പണം ഇവരുടെ അമ്മയുടെ അക്കൗണ്ടിലേക്കാണ് വന്നിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്​റ്റുണ്ടാകുമെന്നാണ് സൂചന.

കുന്നത്തുനാട് സി.ഐ വി.ടി ഷാജൻ, എസ്.ഐ ജോയി മാത്യു, എ.എസ്.ഐമാരായ സജീവ്, സുനിൽ, സി.പി ഒ ദിനിൽ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.