തൃക്കാക്കര: കൊറോണ ജാഗ്രതാ മുന്നറിയിപ്പ് നിലനിൽക്കെ ജില്ലയിൽ കളള് ഷാപ്പ് ലേലം നടത്തിയത് പ്രതിഷേധത്തിൽ മുങ്ങി. ഇന്നലെ രാവിലെ കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നിറയെ ആളുമായി
എ.ഡി.എം കെ.ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിൽ ലേലം ആരംഭിക്കാനൊരുങ്ങിയതോടെ എൻ.ജി.ഓ അസോസിയേഷൻ പ്രതിഷേധവുമായെത്തി. സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചെങ്കിലും പ്രതിഷേധം തുടർന്നപ്പോൾ നടപടികൾ തൽക്കാലത്തേക്ക് നിറുത്തി.
പിന്നീട് കച്ചേരിപ്പടിയിലെ എക്സൈസ് ഡെപ്യൂട്ടി കമീഷണർ ഓഫീസിലേക്ക് ലേലം മാറ്റുകയായിരുന്നു. ഇവിടേയ്ക്കും പ്രതിഷേധവുമായി യൂത്ത് കോൺഗ്രസുകാർ എത്തിയതോടെ അൽപ്പനേരം നടപടികൾ തടസപ്പെട്ടു.
ജില്ലയിലെ വിവിധ റേഞ്ചുകളിൽപ്പെടുന്ന 112 ഗ്രൂപ്പുകളിലെ 641 കളള് ഷാപ്പുകളുടെ ലേലമാണ് നടക്കുന്നത്.മട്ടാഞ്ചേരി, ഞാറയ്‌ക്കൽ ഗ്രൂപ്പുകൾ ഒഴികയുള്ളവ ലേലത്തിൽ പോയതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു. ഇന്നും ലേലം തുടരും.