bus-standrod
ഫുട്പാത്ത് കയ്യേറി പഴവർഗ്ഗങ്ങളും സ്റ്റേഷനറി സാധനങ്ങളും ഇറക്കി വച്ച നിലയിൽ

കോതമംഗലം: കോതമംഗലം നഗരസഭയിലെ മുഴുവൻ ഫുട്പാത്തുകളും വ്യാപാരികൾ കയ്യേറി. പട്ടണത്തിലെ ഏറ്റവും തിരക്കേറിയ ബസ് സ്റ്റാൻഡ് കവാടം, താലൂക്ക് ആശുപത്രി ജംഗ്ഷൻ തുടങ്ങിയ എല്ലാ ഫുട്പാത്തുകളും കച്ചവടക്കാർ കടയിലെ സാധനസാമഗ്രികൾ ഇറക്കി വച്ച് കയ്യേറിയിട്ട് നാളുകൾ ഏറെയായി. പലതവണ വ്യാപാരികളുടെ അടുത്ത് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളതാണെന്നും എന്നാൽ അവർ അത് അനുസരിക്കുന്നില്ലെന്നും മുനിസിപ്പൽ ചെയർപേഴ്സൺ കേരളകൗമുദിയോട് പറഞ്ഞു.

#പരാതി നൽകിയിട്ടും ഫലമില്ല

പല തവണ പരാതികൾ നൽകിയിട്ടും നഗരസഭയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരൊ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ബസ്സ്റ്റാൻഡിൽ നിന്നും ബസ് ഇറങ്ങി വരുന്ന വഴിയിൽ സ്റ്റേഷനറി കടയിലെ മുഴുവൻ സാധനങ്ങളും ഫുട്പാത്തിൽ നിരത്തിയിരിക്കുകയാണ്. നൂറു കണക്കിന് വിദ്യാർത്ഥികളും ബസ് യാത്രക്കാരും നിത്യേന കടന്നു പോകുന്ന വഴിയിൽ ബസ് ഇറങ്ങി വരുമ്പോൾ ഒന്ന് മാറി നിൽക്കാൻ പോലും സാധിക്കാത്ത വിധത്തിലാണ് കടയുടമ കടയിലെ സാധനങ്ങൾ ഇറക്കി വച്ചിരിക്കുന്നത്.

വാഹനങ്ങളുടെ തിരക്കും കഠിനം

കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചേരുന്ന വാഹനങ്ങളുടെ തിരക്ക് ഒരു വശത്ത്, ആശുപത്രിക്ക് മുന്നിലെ ഓട്ടോറിക്ഷ സ്റ്റാൻഡ്, ആശുപത്രിക്ക് എതിർ സൈഡിലെ മുസ്ലീം പള്ളി, ആലുവ മുന്നാർ റോഡിൽ മറ്റു വാഹനങ്ങളുടെ തിരക്കും കൂടിയാകുമ്പോൾ ഇതിലൂടെ നടന്ന് പോകുന്നവർക്ക് ഭയത്തോടെ മാത്രമാാണ് യാത്ര ചെയ്യാൻ കഴിയുന്നത്.

അപകടക്കെണി

ഫുട്പാത്തിലേക്ക് ഇറക്കി വച്ചിട്ടുള്ളള സാധനങ്ങളും ഇവിടെ വരുന്നവരുടെ ഇരുചക വാഹനങ്ങളുടെ പാർക്കിംഗും കൂടിയാകുമ്പോൾ കാൽനടയാത്രക്കാർ ഏറെ ഭീതിയിലാണ് അടിയന്തിരമായി ഉത്തരവാതപ്പെട്ടവർ നടപടിയെടുത്തില്ലെങ്കിൽ വലിയ അപകടത്തിനാണ് സാധ്യതയുള്ളത് .