corona-

പറവൂർ: ബ്രിട്ടനിൽ നിന്ന് ഒരാഴ്ചമുമ്പ് നാട്ടിലെത്തി കൊറോണയുടെ പശ്ചാത്തലത്തിൽ വീട്ടിൽ നിരീക്ഷണത്തിലായിരുന്ന സഹോദരങ്ങൾ വിദേശത്തേക്ക് കടന്നു. നോർത്ത് പറവൂർ പെരുവാരം സ്വദേശികളായ സഹോദരങ്ങളാണ് മുങ്ങിയത്. 21 ന് പുലർച്ചെ വീട്ടിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി. രാവിലെ ഒമ്പതരയ്ക്ക് ദുബായിലേക്കും അവിടെ നിന്ന് ബ്രിട്ടനിലേക്കുമാണ് ഇരുവരും പോയത്. ഇവരുടെ മാതാപിതാക്കളും ബ്രിട്ടനിലാണ്. കടന്നുകളഞ്ഞ സഹോദരങ്ങളിൽ ഒരാൾ ഫാർമസിസ്റ്റും മറ്രൊരാൾ സി.സി.എ വിദ്യാർത്ഥിയുമാണ്.

22ന് ബ്രിട്ടനിലെത്തിയ ഫാർമസിസ്റ്റ് ഇന്നലെ ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞ 13നാണ് അഞ്ച് വർഷങ്ങൾക്കു ശേഷം സഹോദരങ്ങൾ നാട്ടിലെത്തിയത്. ഇവരുടെ അമ്മൂമ്മ രണ്ട് മാസം മുമ്പ് മരിച്ചു. അന്ന് അച്ഛനും അമ്മയും മാത്രമാണ് നാട്ടിലെത്തിയത്. വിദേശത്തു നിന്ന് വന്നതിനാൽ നിരീക്ഷണത്തിൽ കഴിയേണ്ട ഇവർ പുറത്തിറങ്ങി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇതുസംബന്ധിച്ച് പരാതിപ്പെട്ടിരുന്നു. തുടർന്ന് വീട്ടിൽ നിന്ന് ഇരുവരും പുറത്ത് ഇറങ്ങരുതെന്ന് ആരോഗ്യവകുപ്പും പൊലീസും കർശന നിർദ്ദേശം നൽകിയിരുന്നു. 20ന് വൈകിട്ടുവരെ പൊലീസ് ഇവരുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം ബ്രിട്ടനിലേക്ക് പോകാൻ തയ്യാറെടുക്കുന്ന വിവരങ്ങൾ അറിയിച്ചിരുന്നില്ല. 22ന് രാത്രിയോടെയാണ് ഇവർ വിദേശത്തേക്ക് കടന്നതായി അധികൃതർ അറിയുന്നത്. വിമാനസർ‌വീസ് നിറുത്തുന്നതിനാലും വിസ കാലാവധി അധികനാൾ ഇല്ലാതിരുന്നതിനാലുമാണ് ഇവർ ബ്രിട്ടനിലേക്ക് പോയതെന്നാണ് ബന്ധുക്കളുടെ വിശദീകരണം. രണ്ടുപേർക്കും രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.