കൊച്ചി: കൊറോണ വൈറസ് ടെസ്റ്റ് നടത്താൻ എറണാകുളം ജനറൽ ആശുപത്രിയിൽ ലാബിന് അനുമതി നൽകുകകയാണെങ്കിൽ ഫണ്ട് അനുവദിക്കാമെന്ന് കാട്ടി ഹൈബി ഈഡൻ എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധനും കത്തയച്ചു.
എറണാകുളം ജനറൽ ഹോസ്പിറ്റൽ എൻ.എ.ബി.എച്ച് അംഗീകാരമുള്ള കേരളത്തിലെ ഏക സർക്കാർ ആശുപത്രിയാണ്.നൂതന സൗകര്യങ്ങളോട് കൂടിയ ലാബാണ് നിലവിൽ ജനറൽ ഹോസ്പിറ്റലിലുള്ളത്. എൻ.എ.ബി.എൽ അംഗീകാരമുള്ള ലാബുകൾക്കെ കൊറോണ ടെസ്റ്റ് നടത്തുവാൻ സാധിക്കൂ. ടെസ്റ്റ് നടത്തുന്നതിനാവശ്യമായ യന്ത്ര സാമഗ്രികൾ വാങ്ങുന്നതിനുള്ള തുക തൻ്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും, മറ്റ് കമ്പനികളുടെ സി.എസ്.ആർ ഫണ്ടിൽ നിന്നും അനുവദിപ്പിക്കാനും സന്നദ്ധനാണെന്ന് ഹൈബി ഈഡൻ എം.പി കത്തിൽ പറഞ്ഞു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന ജില്ല എന്ന നിലയിൽ വിദേശികളും വിദേശ മലയാളികളുമെല്ലാം ഏറ്റവും അധികം എത്തിയതും ജില്ലയിലാണ്.സാമൂഹ്യ വ്യാപനം സംശയിക്കുന്ന സാഹചര്യത്തിൽ എറണാകുളത്ത് കൊറോണ ടെസ്റ്റിംഗ് ലാബിൻ്റെ അഭാവം ഏറെ ഗുരുതരമായ അവസ്ഥയാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയോടും ആരോഗ്യമന്ത്രിയോടും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എം.പി കത്ത് നൽകിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചാൽ എത്രയും പെട്ടെന്ന് ലാബ് ടെസ്റ്റിംഗ് എറണാകുളം ജനറൽ ഹോസ്പിറ്റലിൽ സജ്ജമാക്കുമെന്ന് ഹൈബി ഈഡൻ പറഞ്ഞു.