കൊച്ചി: വിശക്കുന്നവർക്ക് കരുതലായി കമ്മ്യൂണിറ്റി കിച്ചണുകൾക്ക് ജില്ലയിൽ തുടക്കമായി. 82 പഞ്ചായത്തുകളിലായി 100 കമ്മ്യൂണിറ്റി കിച്ചനുകളാണ് നിലവിലുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കമ്മ്യൂണിറ്റി കിച്ചനുകളുടെ പ്രവർത്തനം.
നിരീക്ഷണത്തിൽ കഴിയുന്നവർ ആവശ്യപ്പെടുന്നതിനനുസരിച്ച് ഭക്ഷണ കിറ്റുകൾ വീടുകളിൽ എത്തിച്ച് നൽകുകയാണ് ഇതുവരെ ചെയ്തിരുന്നത്. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മാത്രമല്ല ആവശ്യപ്പെടുന്ന എല്ലാവർക്കും കമ്മ്യൂണിറ്റി കിച്ചണുകൾ വഴി ഭക്ഷണം ലഭ്യമാക്കും.
കുടുംബശ്രീ യൂണിറ്റുകളുടെ ഭക്ഷണശാലകളായി പ്രവർത്തിച്ച് കൊണ്ടിരുന്ന സ്ഥലങ്ങളെ കൂടാതെ സ്‌കൂളുകളുടെ അടുക്കളകൾ, ആഡിറ്റോറിയങ്ങൾ, ഹോസ്റ്റലുകൾ , ആരാധനലയങ്ങളോട് ചേർന്ന കെട്ടിടങ്ങൾ, പ്രൈവറ്റ് ഹോട്ടലുകൾ തുടങ്ങിയ സ്ഥലങ്ങൾ കൂടി കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തനത്തിനായി ഏറ്റെടുത്തിട്ടുണ്ട്. നിലവിലുള്ള 100 കിച്ചണുകളിൽ 52 എണ്ണം കുടുംബശ്രീ നേരിട്ട് നടത്തുന്നവയാണ്. മറ്റുള്ളവയിൽ കുടുബശ്രീ അംഗങ്ങളെ കൂടാതെ അതത് സ്ഥലങ്ങളിലെ ക്ലബ്ബുകളും സഹകരണ സംഘങ്ങളും ഭാഗമാകുന്നുണ്ട്. കമ്മ്യൂണിറ്റി കിച്ചണുകളുടെ സുഗമമായ നടത്തിപ്പിനായി എല്ലാ വാർഡുകളിലും സന്നദ്ധ പ്രവർത്തകരെയും കണ്ടെത്തിയിട്ടുണ്ട്. ഓരോ കിച്ചണുമായും ബന്ധപ്പെടാനായി ഒരു മൊബൈൽ നമ്പറും നൽകിയിട്ടുണ്ട്. വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ആശ, അംഗനവാടി , കുടുംബശ്രീ , സന്നദ്ധ പ്രവർത്തകർ എന്നിവരടങ്ങിയ സംഘമാണ് വാർഡ് തലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.