ആലപ്പുഴ: കുട്ടനാട്ടിൽ മുടങ്ങി കിടന്ന നെല്ല് സംഭരണം പുനരാരംഭിച്ച് സിവിൽ സപ്ലൈസ് വകുപ്പ്. ജില്ലയിൽ നിന്ന് കഴിഞ്ഞ ദിവസം മാത്രം 120 ലോഡ് നെല്ലാണ് സിവിൽ സപ്ലൈസ് സംഭരിച്ചത്. 5200 ലോഡ് നെല്ലാണ് സിവിൽ സപ്ലൈസ് ഇതുവരെ ജില്ലയിൽ നിന്ന് സംഭരിച്ചത്.ഏതാനും ദിവസങ്ങൾ സംഭരണം മുടങ്ങിയതിനാൽ കർഷകർ പ്രതിസന്ധിയിലായിരുന്നു .
ആദ്യദിനത്തിൽ തൊഴിലാളികളുടെ കുറവ് തടസ്സമുണ്ടാക്കിയെങ്കിലും ഇതിന് പരിഹാരമായതോടെ പൂർണതോതിലുള്ള സംഭരണമാണ് നടന്നത്. കരുവാറ്റ, തകഴി, എടത്വ, രാമങ്കരി, വെളിയനാട്, മുട്ടാർ, നീലംപേരൂർ, പുളിങ്കുന്ന്, കാവാലം, നെടുമുടി, അമ്പലപ്പുഴ തെക്ക്, വടക്ക് പഞ്ചായത്തുകളിൽ നിന്ന് സംഭരണം നടന്നു.
കായൽ മേഖലകളിൽ വള്ളങ്ങളിലായിരുന്നു സംഭരണം. ഇരുപത്തിനാലായിരം കായൽപാടശേഖരത്തിൽ നിന്നു വലിയ ജങ്കാറുകളിലാണ് നെല്ലു സംഭരിച്ചത്.ഈർപ്പം കാരണം ഗുണമേന്മ സംബന്ധിച്ച് പ്രശ്‌നങ്ങളിൽ പെട്ട് ചിലയിടങ്ങളിൽ സംഭരണം നടന്നില്ല.അവിടെ ഇനി നെല്ല് ഉണക്കിയെടുത്ത ശേഷമേ സംഭരണം നടത്തുകയുള്ളൂ.