കൊച്ചി: മദ്യം കിട്ടാതായതോടെ കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. അമിത മദ്യാസക്തിയെന്ന ആൽക്കഹോൾ വിത്ഡ്രോവൽ സിൻഡ്രം ഉള്ളവർ പ്രതിദിനം ചികിത്സ തേടിയെത്തുകയാണ്. കഴിഞ്ഞ അഞ്ചു ദിവസത്തിനിടയിൽ ജില്ലയിൽ 47 പേരെയാണ് ചികിത്സയ്ക്കായി എക്സൈസ് ഡീ അഡിക്ഷൻ സെന്ററുകളിലേയ്ക്കു മാറ്റിയത്.
കൊറോണ ബാധയെത്തുടർന്ന് ബാറുകളും ബിവറേജസ് ഷോപ്പുകളും കള്ളുഷാപ്പുകളും അടച്ചതോടെ വിമുക്തി സെന്ററുകളിലേക്ക് കുടുംബങ്ങൾ മുഖേന എത്തുന്നവരാണ് ഏറെയും. ഇവരെ വിമുക്തി സെന്ററിലേക്ക് മാറ്റുകയാണ് എക്സൈസ്.
# സ്ഥിരം മദ്യപാനികളിൽ ആരോഗ്യപ്രശ്നങ്ങൾ
പെട്ടെന്ന് മദ്യം ലഭിക്കാതാവുന്നതോടെ സ്ഥിരം മദ്യപാനിയായ ഒരാൾ നേരിടുന്ന പ്രാഥമിക ബുദ്ധിമുട്ടുകളെയാണ് 'വിത്ഡ്രോവൽ സിൻഡ്രം' എന്ന് വിളിക്കുന്നത്. കൈവിറയൽ, അമിതമായി വിയർക്കൽ, പരവേശം, ഉറക്കക്കുറവ് എന്നിവയാണ് ലക്ഷണങ്ങൾ. ഇത് അപകടകരമായ അവസ്ഥയിലേക്ക് എത്തിയാൽ 'ഡെലിറിയം ട്രെമൻസ്" എന്ന് പറയും. ഈ ഘട്ടത്തിൽ രോഗി കൂടുതൽ അക്രമകാരിയാകും. ഓർമ്മക്കുറവ്, ആളുകളെ തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്, മതിഭ്രമം, ഇറങ്ങി ഓടുക തുടങ്ങിയ അവസ്ഥകളിലേക്കും എത്താം.
# കുറിപ്പടിയുമായി എട്ടു പേർ
മദ്യം വേണമെന്ന ആവശ്യവുമായി നിരവധി പേരാണ് എക്സൈസിനെ സമീപിക്കുന്നത്. ജില്ലയിൽ ഡോക്ടറുടെ കുറിപ്പടിയുമായി എട്ടുപേർ എക്സൈസ് ഓഫീസിലെത്തി. അഞ്ചെണ്ണം എക്സൈസ് നിരസിച്ചു. സ്വകാര്യ ഡോക്ടർമാരുടെയും വിരമിച്ച സർക്കാർ ഡോക്ടർമാരുടെയും കുറിപ്പടികളുമായാണ് അപേക്ഷകർ എത്തിയത്. എറണാകുളത്തെ മൂന്ന് അപേക്ഷകളിൽ എക്സൈസ് കമ്മിഷണറുടെ നിർദ്ദേശം വന്നശേഷം തീരുമാനമെടുക്കാൻ മാറ്റിയിരിക്കുകയാണ്. മദ്യം വാങ്ങാൻ ഹാജരാക്കുന്ന ഡോക്ടറുടെ കുറിപ്പിൽ ഡോക്ടറുടെ സീൽ നിർബന്ധമായും വേണം.ഒ.പി. ടിക്കറ്റ് എടുത്ത് സ്വന്തമായി പലരും കുറിപ്പടി എഴുതാൻ സാദ്ധ്യതയുള്ളതുകൊണ്ടാണിത്.
# ഉത്തരവ് വന്ന ശേഷം നടപടി
സർക്കാർ നിർദ്ദേശങ്ങൾ വന്നതിന് ശേഷമേ മദ്യം വിതരണം ചെയ്യുന്നതിൽ തീരുമാനമാകൂ. നിലവിൽ വിമുക്തി സെന്ററുകളിൽ എത്തുന്നവർക്ക് ആവശ്യമായ കൗൺസലിംഗും വൈദ്യസഹായവുമാണ് നൽകുന്നത്.
രഞ്ജിത്ത് എ.എസ്.
ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ
എറണാകുളം