തൊടുപുഴ: ആംബുലൻസിന് മാർഗതടസമായി കാർ മുന്നിലോടിച്ചെന്ന പരാതി അടിസ്ഥാന രഹിതമാണെന്നാണെന്ന് കാറിൽ സഞ്ചരിച്ചിരുന്ന വീട്ടമ്മ . കേൾവി സംസാര വൈകല്യമുള്ള മകന് ശ്വാസ തടസമുണ്ടായതിനെ തുടർന്ന് പെരുമ്പാവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ കാഞ്ഞിരപ്പള്ളിയിൽ നിന്ന് അവിടേയ്ക്ക് കാറിൽ പോകുകയായിരുന്നെന്ന് കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ പുതുപ്പറമ്പിൽ സീമോൾ സലിം പറഞ്ഞു. പിതാവിനൊപ്പമായിരുന്നു കാറിൽ ഉണ്ടായിരുന്നതെന്നും ഇവർ പറഞ്ഞു. അത്യാസന്ന നിലയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ മാർഗതടസം സൃഷ്ടിച്ച് കാർ ഓടിയതു സംബന്ധിച്ച് ആംബുലൻസ് ഉടമ തൊടുപുഴ പുതുപ്പരിയാരം മുട്ടത്തുശേരിൽ എം.കെ. അനീഷാണ് മോട്ടോർ വാഹനവകുപ്പിനു പരാതി നൽകിയത്. കാറിന്റെ നമ്പർ സഹിതമാണ് അനീഷ് പരാതി നൽകിയത്. വാഹനം കാഞ്ഞിരപ്പള്ളി രജിസ്‌ട്രേഷനിലുള്ളതായതിനാൽ തൊടുപുഴ ജോയിന്റ് ആർടിഒയ്ക്കു നൽകിയ പരാതി പിന്നീട് കാഞ്ഞിരപ്പള്ളി ജോയിന്റ് ആർ.ടി.ഒയ്ക്കു കൈമാറുകയായിരുന്നു. സീമോളുടെ ചേച്ചിയുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള കാർ മറ്റൊരു ഡ്രൈവറായിരുന്നു ഓടിച്ചിരുന്നത്. ഇവരുടെ മകൻ മുഹമ്മദ് ഫായിസ് (14) കാലടി മാണിക്യമംഗലത്തുള്ള കേൾവി ശക്തി കുറവുള്ള കുട്ടികൾക്കായുള്ള പ്രത്യേക സ്‌കൂളിലെ വിദ്യാർത്ഥിയാണ്. കുട്ടിയ്ക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെതുടർന്ന് ചൊവ്വാഴ്ച പെരുമ്പാവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു. അടിയന്തരമായി ആശുപത്രിയിൽ എത്തേണ്ടതിനാൽ ഹസാർഡ് ലൈറ്റ് ഇട്ടാണ് പോയിരുന്നത്. തൊടുപുഴ കഴിഞ്ഞപ്പോൾ മുതലാണ് ആംബുലൻസ് കാണുന്നതെന്നും മൂന്ന് തവണ ആംബുലൻസിനെ കടത്തിവിട്ടതായും വീട്ടമ്മ പറഞ്ഞു. എന്നാൽ ആംബുലൻസ് വേഗത കുറഞ്ഞാണ് ഓടിയത്. ഇതിനിടെ പലവതണ ആശുപത്രിയിൽ നിന്ന് കുട്ടിയുടെ അടുത്തെത്തണമെന്ന് ഫോൺ വിളിയെത്തിയതോടെയാണ് കാർ വേഗത്തിൽ പോയത്. ആംബുലൻസിന് കയറിപ്പോകാൻ അവസരം നൽകിയെങ്കിലും ഇവർ കയറിപ്പോകാതിരിക്കുകയായിരുന്നെന്നും സീമോൾ മോട്ടോർ വാഹന വകുപ്പ് അധികൃതരെ അറിയിച്ചു.