ഇടുക്കി: കോവിഡ് 19 പശ്ചാത്തലത്തിൽ ജില്ലയിൽ ഇപ്പോൾ 52 പേർ നിരീക്ഷണത്തിലുണ്ട്. 10 പേർ ഇന്നലെ പുതുതായി നിരീക്ഷണത്തിൽ വന്നവരാണ്. ആരെയും ആശുപത്രി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടില്ല. നാലുപേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. ഇതിൽ ഒരാൾ വിദേശിയാണ്. നാല് മലേഷ്യക്കാരും ഒരു ബ്രട്ടീഷുകാരനും ഉൾപ്പെടെ അഞ്ച് പേർ നിരീക്ഷണത്തിലുണ്ട്. കോവിഡ്- 19 വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ തരത്തിലുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഇതുമായി ബന്ധപ്പെട്ട് 69 ട്രെയിനിംഗ് പ്രോഗ്രാമുകൾ ജില്ലയിലുടനീളം നടന്നു. ആരോഗ്യവകുപ്പിലെ ജീവനക്കാർ നേതൃത്വം കൊടുത്ത പരിപാടികളിൽ 1747 ആളുകൾ പങ്കെടുത്തു. ഇതിൽ ആശപ്രവർത്തകർ, അംഗൻവാടി ജീവനക്കാർ, ടാക്‌സി ഡ്രൈവർമാർ, പ്ലാന്റേഷൻ തൊഴിലാളികൾ എന്നിവർ ഉൾപ്പെടുന്നു.

മൂന്നാറിൽ മുൻകരുതൽ ശക്തം

കൊറോണ രോഗബാധയുടെ പശ്ചാത്തലത്തിൽ മൂന്നാറിൽ മുൻകരുതൽ നടപടികൾ കൂടുതൽ ശക്തമാക്കി. കർശന നടപടികളിലൂടെയും നിരീക്ഷണങ്ങളിലൂടെയും പൂർണമായും മുൻകരുതൽ തീർക്കാനാണ് വകുപ്പുകളുടെയും പഞ്ചായത്തിന്റെയും തീരുമാനം. ആദ്യഘട്ടമെന്നവണ്ണം ലൈസൻസോ മറ്റ് അംഗീകൃത രേഖകളോ ഇല്ലാതെ പ്രവർത്തിച്ച് വരുന്ന ഹോംസ്റ്റേകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ദേവികുളം സബ് കളക്ടർ പ്രേംകൃഷ്ണൻ അറിയിച്ചു. ഇത്തരം ഹോംസ്റ്റേകളിൽ എത്തുന്ന സഞ്ചാരികളുടെ വിവരങ്ങൾ പൂർണമായി ശേഖരിക്കപ്പെടാനുള്ള സാധ്യതയില്ലാത്തതാണ് പുതിയ തീരുമാനത്തിന് കാരണമെന്ന് സബ് കളക്ടർ വ്യക്തമാക്കി. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ മൂന്നാർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലുൾപ്പെടെ എത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ വിവരങ്ങൾ ശേഖരിക്കും. മൂന്നാറിലെ പൊതു ഇടങ്ങളിൽ മലമൂത്രവിസർജ്ജനം നടത്തുന്നവരിൽ നിന്നും പിഴ ഈടാക്കാനും തീരുമാനിച്ചു.


11 ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചു

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള താഴെപ്പറയുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം താത്കാലികമായി അടച്ചിട്ടു. മൂന്നാർ ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്നുള്ള സൈറ്റ് സീയിംഗ് ടൂർ, മാട്ടുപ്പെട്ടി ബോട്ടിംഗ് സെന്റർ, ബൊട്ടാണിക്കൽ ഗാർഡൻ, മൂന്നാർ, ശ്രീനാരായണപുരം ടൂറിസ്റ്റ് കേന്ദ്രം, മലങ്കര ടൂറിസ്റ്റ് ഹബ്ബ്, ഇടുക്കി പാർക്ക്, ഹിൽവ്യൂ പാർക്ക് വെള്ളാപ്പാറ, പാഞ്ചാലിമേട് ടൂറിസ്റ്റ് കേന്ദ്രം, രാമക്കൽമേട് ടൂറിസ്റ്റ് സെന്റർ, ആമപ്പാറ, കൊളുക്കുമല എന്നിവയാണ് അടച്ചത്.