തൊടുപുഴ: ശബരി റെയിൽ പദ്ധതി കേന്ദ്ര സർക്കാർ തന്നെ പൂർത്തീകരിക്കണമെന്ന് ലോക്‌സഭയിൽ റെയിൽവേ ധനാഭ്യർത്ഥന ചർച്ചയുടെ ഭാഗമായി ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. മൊത്തത്തിലുള്ള പ്രോജക്ട് തുക വരുന്ന സാമ്പത്തിക വർഷങ്ങളിൽ ഭാഗിച്ച് വകയിരുത്തണം. 1998 ൽ ആരംഭിച്ച പദ്ധതി പല കാരണങ്ങളാൽ മുടങ്ങി പോകുകയായിരുന്നു. ഈ പദ്ധതി വഴിയായി ഇന്ത്യയിലെ ഏറ്റവും പ്രധാന തീർത്ഥാടന കേന്ദ്രമായ ശബരിമലയുമായും റെയിൽ പാതയില്ലാത്ത ഇടുക്കി ജില്ലയുമായും ഇന്ത്യൻ റെയിൽവേ ബന്ധിപ്പിക്കുന്നതിന് സഹായകരമാകും. പദ്ധതി പ്രദേശത്തു താമസിക്കുന്നവരുടെ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കഴിയണം. കേരളം 50 ശതമാനം തുക വകയിരുത്താതെ കേന്ദ്രം തയ്യാറാകില്ലെന്നു ചൂണ്ടിക്കാട്ടി മന്ത്രി പീയൂഷ് ഗോയൽ മുഖ്യമന്ത്രിക്കയച്ച കത്തും സാമ്പത്തിക ബാദ്ധ്യത കാരണം പദ്ധതി ഏറ്റെടുക്കാൻ ബുദ്ധിമുട്ടാണെന്ന സംസ്ഥാനത്തിന്റെ നിലപാടുമാണ് പദ്ധതി നിശ്ചലാവസ്ഥയിൽ എത്താൻ ഇപ്പോൾ കാരണമെന്നും ഡീൻ പറഞ്ഞു.
മന്ത്രി പീയൂഷ് ഗോയൽ 50 :50 എന്ന നയം മുൻ ഗവൺമന്റ് ആവിഷ്‌ക്കരിച്ചതാണെന്നും എൻ.ഡി.എ സർക്കാരിന്റെ നയമല്ലെന്നും പറഞ്ഞു. എന്നാൽ പുതിയ പദ്ധതികൾക്കായിട്ടാണ് ഈ നയം യു.പി.എ സ്വീകരിച്ചതെന്നും ആയതിനാൽ പദ്ധതിയെ തടയരുതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.