രാജാക്കാട്: തമിഴ്‌നാട് ബോഡിനായ്ക്കനൂരിൽ വീട് കയറി ആക്രമിച്ച യുവാവിനെ വീട്ടമ്മ മുളക്പൊടി എറിഞ്ഞ ശേഷം വെട്ടി കൊലപ്പെടുത്തി. ശാന്തൻപാറ ബി എൽ റാവ് സ്വദേശി രാജൻ (31) ആണ് കൊല്ലപ്പെട്ടത്. ബി എൽ റാവിലെ താമസക്കാരിയും, തമിഴ്‌നാട് സ്വദേശിനിയുമായ വളർമതി (38) ബോഡിനായ്ക്കനൂർ പൊലീസിന് കീഴടങ്ങി. തിങ്കളാഴ്ച്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. ബി എൽ റാവിൽ കോഴിക്കട നടത്തുന്ന രാജൻ രണ്ട് തവണ വിവാഹം കഴിച്ചെങ്കിലും, ബന്ധം ഒഴിവായി
നിൽക്കുന്ന ആളാണ്. സമീപവാസിയായ വളർമതിയുമായി പരിചയത്തിലാകുകയും മൊബൈലിൽ
വിളിച്ച് ശല്ല്യപ്പെടുത്തുകയും ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു. മദ്ധ്യസ്ഥ ചർച്ചകൾ നടത്തിയെങ്കിലും പ്രയോജനമുണ്ടാകാതിരുന്നതിനെ തുടർന്ന് വീട്ടമ്മ ബോഡിനായ്ക്കനൂരിലെ വീട്ടിലേക്ക് പോയി. അവിടെ എത്തിയും രാജൻ പ്രശ്‌നം ഉണ്ടാക്കിയതിനെ തുടർന്ന് ബി എൽ റാവിലേയ്ക്ക് മടങ്ങിപ്പോന്നു. ഇതറിഞ്ഞ രാജൻ മൂന്ന് ദിവസം മുൻപ് ബി എൽ റാവിലെ വീട്ടിൽ വീണ്ടും എത്തുകയും വാക്കത്തികൊണ്ട് ജനൽചില്ലുകൾ തകർക്കുന്നത് ഉൾപ്പെടെയുള്ള ആക്രമണങ്ങൾ നടത്തുകയും ചെയ്തു. ഇതോടെ വളർമതി വീണ്ടും തമിഴ്‌നാട്ടിലേയ്ക്ക് പോയി. ഇവരെ പിൻതുടർന്ന് തിങ്കളാഴ്ച്ച പുലർച്ചെ പന്ത്രണ്ടരയോടെ ബോഡിയിലെ വിട്ടിലെത്തിയ രാജൻ വീണ്ടും വീട് ആക്രമിക്കുകയും ചീത്തവിളിക്കുകയും. സഹികെട്ട വളർമതി വീടിന്റെ പിന്നിലൂടെ പുറത്തിറങ്ങി രാജന്റെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം കത്തികൊണ്ട് വെട്ടുകയായിരുന്നു. ഇരുപതോളം വെട്ടുകളേറ്റ രാജൻ നിലത്തുവീണു. തുടർന്ന് വളർമതിതന്നെ ബോഡിനായ്ക്കനൂർ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി
രാജനെ ബോഡിനായ്ക്കനൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് വളർമതിയെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. മദ്യപിക്കുന്ന സ്വഭാവമുള്ള രാജൻ ബി എൽ റാവിലെ ഒരു കോഴിക്കട ഉടമയുമായി മുൻപ് പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇതിന്റെ കേസ് നിലനിൽക്കുകയാണ്.