dam
നാഷണൽ സീസ്‌മോളജി സെന്ററിൽ നിന്നുള്ള വിദഗ്ധസംഘം ഇടുക്കി ഡാം പരിസരത്ത് പരിശോധന നടത്തുന്നു.

ഇടുക്കി : ഇടുക്കിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ത് വളരെ കുറഞ്ഞ തീവ്രതയിലുള്ള ഭൂചലനങ്ങൾ ആയതിനാൽ ഒരുതരത്തിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധ സംഘം വിലയിരുത്തി.. ഭൂചലനങ്ങളെക്കുറിച്ച് പഠിക്കാൻ നാഷണൽ സീസ്‌മോളജി സെന്ററിൽ നിന്നുള്ള വിദഗ്ധസംഘം ജില്ലയിലെത്തിയത്. സാങ്കേതിക വിദഗ്ധരായ കുൽവീർ സിംഗ്, എം.എൽ ജോർജ്ജ് എന്നിവരും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഹസാർഡ് ആന്റ് റിസ്‌ക് അനലിസ്റ്റ് വിദഗ്ധൻ ജി.എസ് പ്രദീപും ഉൾപ്പെടുന്നതാണ് സംഘം . സംഘം ഇന്നലെ ജില്ലാകലക്ടർ എച്ച്. ദിനേശനുമായി ചർച്ച നടത്തി. ആദ്യഘട്ടത്തിൽ ജില്ലയിൽ എന്തുകൊണ്ട് ഇത്തരം ചലനങ്ങൾ ഉണ്ടാകുന്നുവെന്ന് വിലയിരുത്തും. ഇതിന്റെ ഭാഗമായി ഇടുക്കി ഡാം, ആലടി, ചോറ്റുപാറ എന്നിവിടങ്ങളിൽ ഡിജിറ്റൽ സീസ്‌മോഗ്രാഫ് സ്ഥാപിക്കും. മൂന്നുമാസമെങ്കിലും ഉപകരണങ്ങൾ ഇവിടങ്ങളിൽ നിലനിർത്തും. പിന്നീട് ഡൽഹിയിലെ ആസ്ഥാനത്ത് ഇതിൽ നിന്നുള്ള റിപ്പോർട്ട് നിരീക്ഷിക്കും. ഇടുക്കി പൊതുവെ ഭ്രംശമേഖലയിൽ ഉൾപ്പെടുന്ന സ്ഥലമാണെങ്കിലും ഇപ്പോഴുണ്ടായ ചലനങ്ങൾ റിക്ടർ സ്‌കെയിലിൽ 2.5 പോയിന്റിൽ താഴെ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ആദ്യഘട്ട നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർപഠനം വേണമോ എന്ന് തീരുമാനിക്കും. കൊടൈക്കനാൽ, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഭൂകമ്പമാപിനി സ്റ്റേഷനുകളിലാണ് ചലനങ്ങൾ രേഖപ്പെടുത്തുന്നത്.