ഇടുക്കി : ജില്ലയിൽ രണ്ടു കൊറോണ കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടുവെങ്കിലും സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണത്തിലാണെന്നു ജില്ലയുടെ ചുമതലയുള്ള മന്ത്രി എം എം മണി പറഞ്ഞു. ജനങ്ങൾ ഒരുതരത്തിലുമുള്ള വ്യാജപ്രചാരണങ്ങളിൽ വിശ്വസിക്കരുത്. സർക്കാർ നൽകുന്ന മുന്നറിയിപ്പുകളും നിർദേശങ്ങളും അക്ഷരംപ്രതി പാലിച്ചുകൊണ്ട് ലോക്ഡൗൺ കാലാവധി തീരുന്നതുവരെ വീടുകൾക്കുള്ളിൽ സുരക്ഷിതരായി കഴിയണം. ജില്ലാ കളക്ടർ എച്ച് ദിനേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പു പ്രതിനിധികളുടെ യോഗത്തിൽ വീഡിയോ കോൺഫറൻസിലൂടെ മന്ത്രി സ്ഥിതിഗതികൾ അവലോകനം ചെയ്തു.
തമിഴ്‌നാടിനോടു ചേർന്ന ജില്ലയുടെ അതിർത്തി മേഖലകളിൽ പരിശോധന കർശനമാക്കാൻ മന്ത്രി നിർദേശം നൽകി. കമ്പംമെട്ട്, ബോഡിമെട്ട് ചെക്ക് പോസ്റ്റുകളിൽ മന്ത്രി കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. ഇവിടങ്ങളിൽ കേരളത്തിലേക്കുള്ള അവശ്യവസ്തുക്കളുടെ നീക്കവും തമിഴ്‌നാട്ടിലേക്കുള്ള നീക്കവും ഒരുകാരണവശാലും തടസപ്പെടാൻ പാടില്ല. ജനങ്ങൾക്ക് അവശ്യവസ്തുക്കൾ ലഭിക്കുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്. എന്നാൽ അങ്ങോട്ടും ഇങ്ങോട്ടമുള്ള ജനങ്ങളുടെ അനാവശ്യ സഞ്ചാരം അനുവദിക്കില്ല. പരമ്പരാഗത കാനനപാതയിലൂടെയുള്ള യാത്ര തടയും. ഇത് അപകടം ക്ഷണിച്ചുവരുത്തുമെന്നതിന്റെ ഉദാഹരണമാണ് തേനിയിലുണ്ടായ കാട്ടുതീ ദുരന്തമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ഒന്നിച്ചു പ്രവർത്തിക്കാൻ വനംവകുപ്പിനും പൊലീസിനും മന്ത്രി നിർദേശം നൽകി.