കണ്ണൂർ :ഗോദയിൽ വീറോടെ പൊരുതുന്ന ശാലിനിക്കും ലക്ഷ്മിക്കും ഇനി പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട വീടെന്ന സ്വപ്‌നത്തിന് ചിറക് നൽകാം. ദേശീയ ഗുസ്തി മത്സരങ്ങളിൽ കേരളത്തിന്റെ അഭിമാനമായ സഹോദരിമാർക്കായി അട്ടപ്പാടിയിലാണ് വീട് ഒരുങ്ങുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടതോടെ വീടുപണി നിർത്തിവെക്കേണ്ടി വന്ന കാര്യം കണ്ണൂർ സ്‌പോട്‌സ് കൗൺസിൽയം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് പിന്നാലെയാണ് ദയ ട്രസ്റ്റ് ഇവരുടെ സ്വപ്‌ന സാക്ഷാത്കാരത്തിന് സഹായവുമായെത്തിയത്.
ഗുസ്തി താരങ്ങളായ ശാലിനിയ്ക്കും ലക്ഷ്മിയ്ക്കും കണ്ണൂരുമായുള്ള ബന്ധം ചെറുതല്ല. ശാലിനിയ്ക്ക് കണ്ണൂരുമായുള്ള ആത്മബന്ധം പി .ജി പഠനകാലത്ത് തന്നെ തുടങ്ങുന്നതാണ്. തുടർന്ന് രണ്ട് വർഷമായി സ്‌പോട്‌സ് ഡിവിഷനിൽ താൽക്കാലിക തസ്തികയിൽ ഗുസ്തി പരിശീലകയായിട്ടുണ്ട്. തിരുവനന്തപുരം സായി അക്കാഡമിയിലായിരുന്നു പഠനം. അനുജത്തി ലക്ഷ്മി തലശ്ശേരിയിലെ സായ് അക്കാഡമിയിൽ ഗുസ്തിയിൽ പരിശീലനം നേടുകയാണ്. 195 കായിക താരങ്ങൾക്ക് സ്‌പോർട്‌സ് ക്വാട്ടയിൽ സർക്കാർ ജോലി നൽകിയവരിൽ ഒരാൾ ശാലിനിയാണ്. പാലക്കാട് എ.ഇ.ഒ ഓഫീസിൽ എൽ ഡി ക്ലർക്കായാണ് നിയമനം.
പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ശാലിനി യാദൃച്ഛികമായി ഗുസ്തിയിലേക്ക് കടന്നുവരുന്നത്. പിന്നീട് കേരളത്തിനായി നാല് മെഡലുകൾ നേടി. ഗുസ്തിയിൽ പാര്യമ്പര്യമൊന്നും ഈ കുടുംബത്തിനില്ല. എന്നാൽ ചേച്ചി നൽകിയ പാഠങ്ങൾ ലക്ഷ്മിക്ക് കൂട്ടായുണ്ട്. ലക്ഷ്മി ഇതിനോടകം ദേശീയതലത്തിൽ 3 മെഡൽ സ്വന്തമാക്കിയിട്ടുണ്ട്. കൂലിപ്പണിക്കാരായ അച്ഛനും അമ്മയും അനുജത്തിയും അടങ്ങുന്നതാണ് ഇവരുടെ കുടുംബം.
ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ ടി. വി സുഭാഷ് തുക ശാലിനിയ്ക്ക് കൈമാറി.സംസ്ഥാന സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ .കെ വിനീഷ്, ജില്ലാ സ്‌പോട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. കെ പവിത്രൻ, ജില്ലാ സ്‌പോട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് എൻ ധീരജ് കുമാർ, ദയ ട്രസ്റ്റ് ചെയർമാൻ സൂരജ് പാനയിൽ, ട്രസ്റ്റി ഷംനി സൂരജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.