ചെറുവത്തൂർ: ദേശീയപാത ജംഗ്ഷനിൽ ട്രാഫിക് നിയന്ത്രിക്കാൻ സംവിധാനമില്ലാത്തതു ഗതാഗതതടസമുണ്ടാക്കുന്നു. ഏതു നേരവും വാഹന തിരക്കനുഭവപ്പെടുന്ന ഭാഗമാണിത്. ദേശീയപാത വഴി കൂറ്റൻ ട്രക്കുകളും ലോറികളും ലൈൻ ബസുകളും കടന്നു പോകുന്ന ഈ റോഡിൽ റെയിൽവേ സ്റ്റേഷൻ, പടന്ന, മടക്കര എന്നിവിടങ്ങളിൽ നിന്നുള്ള ഇടറോഡ് കൂടിച്ചേരുന്നത് നിയന്ത്രിക്കാൻ സ്ഥിരം സംവിധാനമില്ലാത്തതാണ് പലപ്പോഴും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നത്.
അടുത്ത ദിവസങ്ങളിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് നിസാര പരിക്കേറ്റിരുന്നു. തൊട്ടടുത്തുള്ള ചെറുവത്തൂർ പഞ്ചായത്ത് ബസ് സ്റ്റോപ്പിൽ നിന്ന് നീലേശ്വരം ഭാഗത്തേക്ക് പോകുന്ന ബസുകളും ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ബസുകളും ഈ ജംഗ്ഷനെ ആശ്രയിച്ചാണ് സർവീസ് നടത്തുന്നത്. തൊട്ടടുത്തുളള രണ്ട് ഓട്ടോസ്റ്റാൻഡുകളും സജീവമാണ്. സദാസമയവും ജനത്തിരക്കേറിയ പാതയുമാണിത്. ഒരു ഹോം ഗാർഡിന്റെ താത്കാലിക സേവനം ഉണ്ടാകാറുണ്ടെങ്കിലും വാഹനങ്ങൾ പരസ്പരം ഉരസുന്നതും ഡ്രൈവർമാർ തമ്മിലുള്ള കശപിശയും ഉണ്ടാകാറുണ്ട്. ഒരു ട്രാഫിക് ഐലൻഡ് സ്ഥാപിക്കുകയോ ആട്ടോമാറ്റിക് സിഗ്‌നൽ സംവിധാനം ഒരുക്കുകയോ വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഗതാഗതം നിയന്ത്രിക്കാൻ ഒരു ഹോം ഗാർഡിന്റെ സേവനം അനുവദിച്ചിട്ടുണ്ട്. മറ്റു സംവിധാനങ്ങൾ ഏർപ്പെടുത്താൻ ബന്ധപ്പെട്ട കേന്ദ്രങ്ങളെ പ്രശ്‌നം ബോദ്ധ്യപ്പെടുത്തും.
മെൽബിൻ ജോസ്, ചന്തേര എസ്.ഐ.