കാസർകോട്: കാലാവസ്ഥാ വ്യതിയാനമടക്കമുള്ള വെല്ലുവിളികൾ നേരിട്ട് ജലസമൃദ്ധി വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടത്തിയ ജലസംരക്ഷണ പ്രവർത്തനങ്ങൾ ലക്ഷ്യം കാണുന്നു.

ഒഴുകുന്ന ജലത്തെ പിടിച്ചു നിർത്താൻ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഹരിതകേരളം മിഷന്റെയും സഹകരണത്തോടെ ജില്ലയിലുടനീളം നിരവധി തടയണകളാണ് നിർമിച്ചത്. ഇതോടൊപ്പം ഉയർന്ന അളവിൽ ലഭിച്ച മഴയും ജില്ലയിലെ കിണറുകളിലെ ജലനിരപ്പ് മുൻ വർഷങ്ങളെക്കാൾ ഉയരാൻ കാരണമായി.

ജില്ലയിലെ ഭൂജല വകുപ്പിന്റെ 66 നിരീക്ഷണ കിണറുകളിൽ ഫെബ്രുവരിയിലെ ജലവിതാനം കഴിഞ്ഞ 10 വർഷത്തെ ജലവിതാനവുമായി താരതമ്യം ചെയ്യുമ്പോൾ 36 ശതമാനം കിണറുകളിൽ മാത്രമാണ് കുറവ് രേഖപ്പെടുത്തിയതെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു. കഴിഞ്ഞ നവംബർ മാസത്തിൽ തന്നെ എല്ലാ തടയണകൾക്കും ചീർപ്പ് ഇടാൻ ജില്ലാ ഭരണകൂടം നിർദേശം നൽകുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇത് ഫലപ്രദമായി നടപ്പിലാക്കിയതായും അദ്ദേഹം പറഞ്ഞു.

2800 തടയണകൾ

ജില്ലയിൽ കഴിഞ്ഞ ഡിസംബർ മുതൽ 2800 ഓളം താൽക്കാലിക തടയണകൾ നിർമിച്ചതായി ഹരിതകേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ എ.പി സുബ്രഹ്മണ്യൻ പറഞ്ഞു. അധികമായി ലഭിച്ച മഴ ഭൂമിയിലേക്ക് അരിച്ചിറങ്ങാൻ തടയണകൾ സഹായകമായി. ഇതോടൊപ്പം മിഷന്റെ ഭാഗമായി 'ഇനി ഞാൻ ഒഴുകട്ടെ' എന്ന പദ്ധതിയിലൂടെ 38 നീർച്ചാലുകളാണ് പുനരുജ്ജീവിപ്പിച്ചത്. ഇങ്ങനെ 93 കിലോമീറ്ററിലുള്ള ജലസ്രോതസുകളാണ് തെളിനീരൊഴുകുന്ന ജീവവാഹിനിയായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മഴലഭ്യത

ഫെബ്രുവരി 13 വരെ ലഭിച്ചത് 4185.74 മില്ലീമീറ്റർ

2019 ജൂൺ മുതൽ ഡിസംബർ വരെ 4051 മില്ലീ മീറ്റർ

2018 മേയ് 30 മുതൽ 2019 മേയ് 31 വരെ 3223.34 മില്ലി മീറ്റർ

കഴിഞ്ഞ വർഷത്തെ ഏറ്റവും കൂടുതൽ താഴ്ച 3.67 മീറ്ററായിരുന്നെങ്കിൽ ഈ വർഷം ഇത് 2.92 മീറ്റർ മാത്രമാണ്. 2019ൽ 65 ശതമാനം കിണറുകളിൽ ജലവിതാനം കുറവുണ്ടായിരുന്നത് നിലവിലത് 36 ശതമാനമാണ്. ജില്ലയിൽ 33 കിണറുകളും 33 കുഴൽ കിണറുകളുമാണ് നിരീക്ഷണത്തിനായി തിരഞ്ഞെടുത്തത്.

ഭൂജല വകുപ്പ് ജില്ലാ ഓഫീസർ കെ എം അബ്ദുൽ അഷ്റഫ്