50 ഓളം കുടുംബങ്ങൾ ദുരിതത്തിൽ
നീലേശ്വരം: കോടോം ബേളൂർ പഞ്ചായത്തിലെ 14-ാം വാർഡിലെ കോളനി നിവാസികൾക്കെല്ലാം ഇപ്പോൾ ഒരു പ്രാർത്ഥനമാത്രം. വേനൽ കടുക്കല്ലേ എന്ന്.
വാർഡിലെ പെരളം വെങ്ങച്ചേരിയിലെ 50 ഓളം കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടാക്കനിയാണ്. വർഷങ്ങൾക്ക് മുമ്പ് കൃഷി വകുപ്പിന്റെയും പഞ്ചായത്തിന്റെയും വക കിണർ കുഴിച്ചിരുന്നുവെങ്കിലും വേനൽ കനത്താൽ കിണർ വറ്റി വരളും. ഈ മാർച്ച് മാസത്തിൽ തന്നെ കിണറിൽ വെള്ളം വറ്റി തുടങ്ങി.
കുടിവെള്ള ക്ഷാമം നേരിടുന്ന വിഷയം കോളനി നിവാസികൾ ഊരുകൂട്ടം മുഖേന പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നുവെങ്കിലും അതിന് പരിഹാരം കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് വരുമ്പോൾ കോളനി നിവാസികൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കും എന്ന് പറഞ്ഞാൽ ഇപ്പം ശരിയാക്കാമെന്ന് പറയുന്നതല്ലാതെ പിന്നീടിങ്ങോട്ട് തിരിഞ്ഞുനോക്കാറില്ലെന്ന് ഊരുമൂപ്പൻ വി. ചന്ദ്രൻ പറഞ്ഞു. നിലവിലുള്ള കിണർ തന്നെ ആഴം കൂട്ടി വൃത്തിയാക്കിയാൽ വേണ്ടുവോളം വെള്ളം ലഭിക്കുമെന്ന് കോളനി നിവാസികൾ പറയുന്നു. കുടിവെള്ള ക്ഷാമം സംബന്ധിച്ച് ട്രൈബൽ വകുപ്പിന് പരാതി നൽകിയെങ്കിലും അതിനും മറുപടിയൊന്നും ലഭിക്കുകയുണ്ടായില്ല.
തിരഞ്ഞെടുപ്പ് വരുമ്പോൾ കോളനി നിവാസികൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കും എന്ന് പറഞ്ഞാൽ ഇപ്പം ശരിയാക്കാമെന്ന് പറയുന്നതല്ലാതെ പിന്നീടിങ്ങോട്ട് തിരിഞ്ഞുനോക്കാറില്ല
ഊരുമൂപ്പൻ വി. ചന്ദ്രൻ
റോഡ് ഇവർക്ക് സ്വപ്നം മാത്രം
കുടിവെള്ള ക്ഷാമം കൂടാതെ 25 വർഷം മുമ്പ് പണിത റോഡ് ഇന്നും പഴയതുപോലെ. 3 കിലോമീറ്ററോളം ദൂരം വരുന്ന വെങ്ങച്ചേരി-കറുവളപ്പ് റോഡ് മടിക്കൈ പഞ്ചായത്തിനെയും കോടോംബേളൂർ പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡായതിനാൽ ഇതുവഴി കാഞ്ഞങ്ങാട്ടേക്കും നീലേശ്വരത്തേക്കും എളുപ്പത്തിൽ കോളനി നിവാസികൾക്ക് എത്താൻ കഴിയും. കല്ലിളകിയും പൊടി നിറഞ്ഞും കിടക്കുന്ന ഈ റോഡിലൂടെ കാൽനടപോലും ഇപ്പോൾ സാധിക്കുന്നില്ല. ഏഴാംമൈൽ ചുറ്റിത്തിരിഞ്ഞാണ് ഇവർ പ്രധാന നഗരങ്ങളിൽ എത്തുന്നത്.
ഇപ്പോഴുള്ള പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി തീരാൻ മാസങ്ങൾ ബാക്കിനിൽക്കെ ഈ വർഷവും റോഡ് അറ്റകുറ്റപ്പണി ചെയ്യുകയോ, കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുകയോ ചെയ്തില്ലെങ്കിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നാണ് കോളനി നിവാസികൾ പറയുന്നത്.
വെങ്ങച്ചേരി - കറുവളപ്പ് റോഡ് മാർച്ച് മാസത്തിനുള്ളിൽ അറ്റകുറ്റപ്പണി ചെയ്യും. ഇതാനായി 5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ കിണർ കുഴിക്കുവാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തിയിട്ടില്ല. കോളനി നിവാസികളുമായി ആലോചിച്ച് പരിഹാരം കാണും.
വാർഡ് മെമ്പർ ലത