കാസർകോട്: കളക്ടറുടെ നിർദേശപ്രകാരം ജപ്തി നടപടിക്ക് നോട്ടീസ് പതിച്ചതിന് മണൽ മാഫിയ തലവന്റെ ഭീഷണി. ബംബ്രാണ വനിതാ വില്ലേജ് ഓഫീസർ കീർത്തനയ്ക്കാണ് ഭീഷണി നേരിടേണ്ടി വന്നത്. കൊലക്കേസടക്കം നിരവധി കേസുകളിൽ പ്രതിയായ ഉളുവാറിലെ ഓണന്ത ലത്തീഫ് (40)ആണ് വനിതാ വില്ലേജ് ഓഫീസറെ വില്ലേജ് ഓഫീസിൽ കയറി ഭീഷണിപ്പെടുത്തിയത്.

കളക്ടറുടെ നിർദേശത്തെ തുടർന്ന് കെ .പി .ആർ. ബി ആക്ട് പ്രകാരം രണ്ടു ലക്ഷം രൂപ അടച്ചില്ലെങ്കിൽ സ്ഥാപന ജംഗമ വസ്തുക്കൾ റവന്യൂ റിക്കവറി നടത്തുമെന്ന നോട്ടീസ് കഴിഞ്ഞ ദിവസം വനിതാ വില്ലേജ് ഓഫീസർ ഓണന്ത ലത്തീഫിന്റെ വീട്ടിൽ പതിച്ചിരുന്നു. ഇതറിഞ്ഞാണ് വില്ലേജ് ഓഫീസിൽ കയറി തുടർ നടപടിയുമായി മുന്നോട്ട് നീങ്ങിയാൽ കൊല്ലുമെന്ന് വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയത്. നേരത്തെ നടപടിയുടെ ഭാഗമായി കളക്ടറുടെ ഉത്തരവ് നൽകാൻ പോയപ്പോൾ തോക്കു കാട്ടി ഭീഷണിപ്പെടുത്തിയിരുന്നു. കളക്ടറെയും ഉത്തരവ് നൽകാൻ പോയ വില്ലേജ് ഓഫീസറെയും കൊല്ലുമെന്നായിരുന്നു ഭീഷണി. ഇതുസംബന്ധിച്ച് അന്ന് പരാതി നൽകാൻ വനിതാ ഓഫീസർ ഭയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ റവന്യൂ റിക്കവറി നോട്ടീസ് പതിച്ചതിന് ഓണന്ത ലത്വീഫ് വില്ലേജ് ഓഫീസിൽ കയറി ഭീഷണി മുഴക്കിയത്.

സമീർ വധക്കേസ്, എസ് ഐയ്ക്കു നേരെ വധഭീഷണി മുഴക്കിയ കേസ് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഓണന്ത ലത്തീഫ്.