നീലേശ്വരം: വയലിൽ നിന്ന് വെള്ളം ഇറങ്ങിപ്പോകാത്തതിനാൽ കർഷകർ നെൽകൃഷി നിറുത്തി. പൂവാലം കൈ പാടത്താണ് രണ്ടു ഭാഗത്തുമുള്ളതോട്ടിൽ മണ്ണ് നിറഞ്ഞ് വെള്ളം ഗതിമുട്ടി നിന്നത്. വെള്ളം വയലിൽ കെട്ടിക്കിടക്കുന്നതിനാൽ കൃഷി വെള്ളത്തിൽ മുങ്ങി നശിക്കുകയാണ് പതിവ്.

മുൻ കാലങ്ങളിൽ മൂന്ന് വിളയെടുത്ത പാടശേഖരമാണിത്. അന്ന് രണ്ടു ഭാഗത്തുമുള്ള തോട്ടിലൂടെ വയലിലുള്ള വെള്ളം ഒഴുകിപ്പോകുമായിരുന്നു. ഇപ്പോൾ ഏതാനും വർഷങ്ങളായി തോട്ടിൽ മണ്ണ് വന്ന് നിറഞ്ഞതിനാൽ വയലിലുള്ള വെള്ളത്തിന് ഒഴുകിപ്പോകാൻ ഇടമില്ലാതായി. വയലിനേക്കാൾ ഉയരത്തിലാണ് ഇപ്പോൾ തോട്ടിൽ മണ്ണ് നിറഞ്ഞു കിടക്കുന്നത്

ഈ വർഷം ഒറ്റ വിളയായ മുണ്ടകൻ വിത്ത് വിതച്ചത് തന്നെ വെള്ളത്തിൽ മുങ്ങി കൊയ്‌ത്ത് യന്ത്രം വരാൻ പറ്റാത്തതിനാൽ നശിക്കുകയാണ് ചെയ്തത്. രണ്ടു ഭാഗത്തുമുള്ള തോട്ടിലെ മണ്ണ് നീക്കിയാൽ തന്നെ വെള്ളം യഥേഷ്ടം ഒഴുകിപോകും. തോടിലെ മണ്ണ് നീക്കാൻ നെൽകർഷകർ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ കൃഷി വകുപ്പിന്റെ ഭാഗത്തു നിന്ന് അനുകൂല നടപടി ഉണ്ടായിട്ടില്ല നഷ്ടം സഹിച്ച് കൃഷി ചെയ്യാൻ കർഷകർക്ക് താത്പര്യമുണ്ടെങ്കിലും അതിനനുകൂലമായ നടപടിയെടുക്കാൻ അധികൃതർക്കാവുന്നില്ല.