പരപ്പ(നീലേശ്വരം): കരിന്തളം കുറുക്കൂട്ടിപ്പൊയിലിൽ കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്നുണ്ടായ ആശങ്ക പരിഹരിക്കാൻ പരപ്പയിൽ മന്ത്രി ഇ.ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലും അയൽ സംസ്ഥാനങ്ങളിലും കുരങ്ങുപനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് സർക്കാർ പരപ്പ ബ്ളോക്ക് പഞ്ചായത്ത് തലത്തിൽ പ്രതിരോധനടപടികൾ ആരംഭിച്ചത്.
നിലവിൽ ജില്ലയിൽ ഇതുവരെ ആർക്കും കുരങ്ങ് പനി റിപ്പോർട്ട് ചെയ്തിട്ടില്ല.എന്നാൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മലയോരത്തെ ഗ്രാമ പഞ്ചായത്തുകളിൽ കോർഡനേഷൻ കമ്മിറ്റി രൂപീകരിച്ച് പ്രതിരോധ നടപടികൾ ശക്തമാക്കും.ആരോഗ്യ വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ്, വനം വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലായിരിക്കും കോർഡിനേഷൻ കമ്മിറ്റിയുടെ പ്രവർത്തനം.പഞ്ചായത്ത് തലത്തിൽ ബോധവത്ക്കരണം, പ്രതിരോധം, മുൻകരുതൽ എന്നിവയ്ക്ക് ഊന്നൽ നല്കി ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ യോഗം തീരുമാനിച്ചു.
ഇന്ന് ഉച്ചയ്ക്ക് മൂന്നിന് കുരങ്ങ് മരണം റിപ്പോർട്ട് ചെയ്ത കരിന്തളം ഗ്രാമപഞ്ചായത്തിലെ കുറുക്കുട്ടി പൊയിലിൽ ബോധവത്കരണ യോഗം സംഘടിപ്പിക്കും. ഗ്രാമ പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും വനം വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് യോഗം. സ്‌റ്റേറ്റ് ഡിസീസ് സർവ്വലൻസ് ഓഫീസറുടെ നേത്യത്വത്തിലുള്ള സംഘം കുരങ്ങ് മരണം റപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ ഇന്ന് സന്ദർശിച്ച് ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നല്കും.ഇതനുസരിച്ച് ജില്ലാ തലത്തിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കും.
റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം .രാജഗോപാലൻ എം.എൽ.എ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സി. കുഞ്ഞിക്കണ്ണൻ, എ, വിധുബാല, പി.ജി മോഹനൻ, പ്രസീത രാജൻ, ത്യേസാമ്മ ജോസഫ്, ജേസി ടോം, എം. രാധാമണി,സബ് കളക്ടർ അരുൺ കെ. വിജയൻ, എ.ഡി.എം എൻ. ദേവി ദാസ്, തഹസിൽദാർ പി. കുഞ്ഞിക്കണ്ണൻ, മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടർ ഡോ.പി നാഗരാജ്, ഡി.എം.ഒ ഇൻ ചാർജ്ജ് ഡോ.എ.വി.രാംദാസ്, ചീഫ് വെറ്റിനറി ഓഫീസർ ഡോ ഡി ശിവനായിക്, റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. അഷറഫ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ. ടി. മനോജ് എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
ശ്രദ്ധിക്കേണ്ടത്
കുരങ്ങുകൾ മരിച്ച നിലയിൽ കണ്ടാൽ, സമീപത്തേക്ക് പോകരുത്.കുരങ്ങിന്റെ ശരീരത്തിൽ നിന്നും വൈറസ് ബാധിച്ച ചെള്ള് 100 മീറ്റർ ചുറ്റളവിലേക്ക് വ്യാപിക്കാൻ സാദ്ധ്യതയുള്ളതിനാൽ, മരിച്ച കുരങ്ങിനെ അടക്കം ചെയ്യുന്നതിന് ബന്ധപ്പെട്ടവരുടെ സഹായം തേടണം . വനാതിർത്തിയിൽ താമസിക്കുന്നവർ, വളർത്തു മൃഗങ്ങളെ കാട്ടിലേക്ക് അയക്കാതിരിക്കാൻ ശ്രദ്ധിക്കണം. വളർത്തുമൃഗങ്ങൾ കാട്ടിലേക്ക് പോകുകയാണെങ്കിൽ, ഇവയുടെ ശരീരത്തിൽ പ്രതിരോധ ലോഷനുകൾ പുരട്ടണം.ഇത്തരം ലോഷനുകൾ മൃഗസംരക്ഷണ വകുപ്പ് കർഷകർക്ക് ലഭ്യമാക്കും.
കുരങ്ങുപനി
കുരങ്ങുപനി ഒരു വൈറസ് രോഗമാണ്. ഉണ്ണി,പട്ടുണ്ണി,വട്ടൻ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ചെള്ളുകളാണ് രോഗം
പരത്തുന്നത്. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേൽക്കുന്നതിലൂടെ മനുഷ്യരിലേക്കും ഇത് പകരാം. ശക്തവും ഇടവിട്ട ദിവസങ്ങളിലുമുണ്ടാകുന്ന പനി ,തലകറക്കം ,ഛർദ്ദി , കടുത്ത ക്ഷീണം ,രോമകൂപങ്ങളിൽ നിന്ന് രക്തസ്രാവം, ദേഹത്ത് ചൊറിഞ്ഞ് തടിക്കൽ എന്നിവയാണ് ലക്ഷണങ്ങൾ.
ഇന്ത്യയിൽ ഏകദേശം 500പേർക്ക് പ്രതിവർഷം ഈ പനി ബാധിക്കുന്നു. പനിബാധിച്ച 210 ശതമാനം പേർ മരിക്കുന്നു