kerala

കണ്ണൂർ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് ട്രെയിൻ കയറിയതോടെ സംസ്ഥാനത്തെ ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. നിർമ്മാണ മേഖലയും പ്രതിസന്ധിയിലാണ്. കൊറോണ മുൻകരുതലിന്റെ ഭാഗമായ നടപടികളിൽ ആശങ്കപ്പെട്ടാണ് ഭായിമാർ ഒന്നാകെ നാടുപിടിക്കുന്നത്. കൊറോണ സംബന്ധിച്ച് സാമൂഹ്യമാദ്ധ്യമങ്ങൾ വഴിയുള്ള ചില വ്യാജ പ്രചാരണങ്ങളും ഇവരെ ആശങ്കപ്പെടുത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും അന്യസംസ്ഥാന തൊഴിലാളികൾ പലരും വീട്ടിലേക്ക് മടങ്ങുന്നത് കാണാമായിരുന്നു.

പല ട്രെയിനുകളും റദ്ദാക്കിയതും ഇവരിൽപലരേയും ആശങ്കപ്പെടുത്തി. അടുത്തകാലത്തെങ്ങും വീട്ടിലേക്ക് മടങ്ങാൻ കഴിയില്ലേ എന്ന സംശയത്തിൽ പലരും കിട്ടുന്ന ട്രെയിനുകളിൽതന്നെ നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ്. കൊറോണ ആശങ്കയിൽ നഗരങ്ങളിൽ തിരക്കൊഴിഞ്ഞതിന് പുറമെയാണ് തൊഴിലാളികളുടെ ക്ഷാമവും ഹോട്ടൽ വ്യവസായത്തെ തളർത്തുന്നത്. സംസ്ഥാനത്തെ ഒരു ലക്ഷത്തോളം ഹോട്ടലുകളിൽ പകുതിയും അടച്ചിടുകയോ അടച്ചിടലിന്റെ വക്കിലെത്തുകയോ ചെയ്തിട്ടുണ്ടെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ പറഞ്ഞു. പാചകം മുതൽ ശുചീകരണം വരെയുള്ള പല ജോലികളിലും ഹോട്ടൽ വ്യവസായികൾ അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുന്നുണ്ട്.

നാട്ടിൽ ഹോട്ടൽ തൊഴിലിന് ആളുകളെ കിട്ടാത്തതും പലരും ജോലിയിൽ കയറിയാലും അവധിയെടുക്കുന്നതുമാണ് അന്യസംസ്ഥാന തൊഴിലാളികളിലേക്ക് തിരിയാൻ ഉടമകളെ പ്രേരിപ്പിക്കുന്നത്. ഹോട്ടൽ മേഖലയിൽ 25ലക്ഷം തൊഴിലാളികൾ ഉള്ളതിൽ അഞ്ച് ലക്ഷത്തോളം പേരും ബംഗാളികളും ആസാമികളുമാണ്. ഭൂരിഭാഗം സ്ഥാപനങ്ങളിലും ദിവസക്കൂലിക്കാണ് ഇവർ ജോലി ചെയ്യുന്നത്. പത്ത് മാസത്തോളം സ്ഥിരമായി ജോലി ചെയ്താൽ രണ്ട് മാസം ലീവിൽ നാട്ടിൽ കഴിയുന്നതാണ് ഇവരുടെ രീതി. ഇതുകൊണ്ട് തൊഴിലാളികളുടെ ക്ഷാമം പൊതുവെ ഹോട്ടൽ മേഖല അനുഭവിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് ഇപ്പോൾ കൊറോണ മുന്നറിയിപ്പുകൾക്കിടെ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ സ്ഥലംവിടുന്നത്. ചിലർ ഹോട്ടലുടമകളെ അറിയിക്കാതെ പോയെന്നും പറയുന്നു. കൂലിയിനത്തിൽ കിട്ടാനുള്ള ബാക്കി തുക പോലും വാങ്ങാതെ സ്ഥലംവിട്ടവരുമുണ്ടത്രെ. ഇനി എപ്പോഴാണ് ഇവർ തിരികെയെത്തുകയെന്നതിലും നിശ്ചയമില്ല. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കിയതും ഇവരിൽ കടുത്ത ആശങ്കയാണുണ്ടാക്കിയത്. പക്ഷിപ്പനിയും കേരളത്തിൽ ഹോട്ടലുകളെ തളർത്തി.

നിർമ്മാണ മേഖലയിലും..

നിർമ്മാണ തൊഴിൽ മേഖലയിലും സമാനമായ പ്രതിസന്ധിയാണ്. കടുത്ത വേനലിലും മുടക്കമില്ലാതെ ജോലിക്കെത്തുന്നവരാണ് അന്യസംസ്ഥാന തൊഴിലാളികളെന്നത് കരാറുകാർക്ക് വലിയ ആശ്വാസമാണ്. 30 ലക്ഷത്തിലേറെ ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിലുണ്ട്. സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ റോഡ് പ്രവൃത്തികൾ തകൃതിയായി നടന്നുവരവെയാണ് തൊഴിലാളി ക്ഷാമമുണ്ടായിരിക്കുന്നത്. കാർഷികരംഗത്തും അന്യസംസ്ഥാന തൊഴിലാളികളുടെ പലായനം പ്രതിസന്ധിയുണ്ടാക്കും. അതേസമയം, കൂട്ടത്തോടെ ക്യാമ്പുകളിൽ കഴിയുന്ന ഇവർ നാട്ടിലേക്ക് പോകുന്നത് കോറോണ പ്രതിരോധത്തിന് ഗുണകരമാവുമെന്ന് കരുതുന്നവരുമുണ്ട്.