കാസർകോട്: കൊറോണ ഭീതിയുമായെത്തുന്നവരെ ജനറൽ ആശുപത്രിയിൽ നിന്ന് പരിശോധിക്കാതെ തിരിച്ചയച്ചതന്റെ ഫലമാണ് കാസർകോട് ഇപ്പോൾ അനുഭവക്കുന്നതെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ കുറ്റപ്പെടുത്തി. പരിശോധനയ്ക്കായി എത്തുന്നവരെ അസുഖമൊന്നുമില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയാണ് ചെയ്തത്. കാസർകോട് നഗരസഭ പരിധിയിൽ കൊറോണ സ്ഥിരീകരിച്ചയാൾ ദുബായിൽ നിന്നെത്തിയ ശേഷം രണ്ടു തവണ ജനറൽ ആശുപത്രിയിൽ രക്തപരിശോധനയ്ക്ക് എത്തിയപ്പോൾ തിരിച്ചയക്കുകയായിരുന്നുവെന്ന് എം.എൽ.എ ആരോപിച്ചു.
ജില്ലാ ആശുപത്രിയിൽ നിന്നും കൃത്യമായി നടപടിയെടുക്കാതെ പലരെയും തിരിച്ചയച്ചതായും എം.എൽ.എ പറഞ്ഞു. നഗരസഭ പരിധിയിലെ കൊറോണ രോഗി മംഗളൂരു കെ എം സി ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് കണ്ടത്. മംഗളൂരുവിലെ ആശുപത്രി അധികൃതർ വിളിച്ചു കൊറോണ ആണെന്ന് പറഞ്ഞപ്പോഴാണ് ജില്ലയിലെ ആരോഗ്യവകുപ്പ് രോഗവിവരം പോലും അറിയുന്നത്. ഇതേ രോഗി ഒരു നിക്കാഹ് ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.