കാസർകോട് : കൊറോണ വ്യാപനത്തെ തുടർന്നുള്ള കാസർകോട് ജില്ലയിലെ സ്ഥിതിഗതികൾ നേരിടാൻ 1500 പൊലീസുകാരെ വിന്യസിച്ചു. വിവിധ ക്യാമ്പുകളിൽ നിന്നെത്തിയ പൊലീസുകാർ രാവിലെ മുതൽ കർമ്മനിരതരായി. സർക്കാർ നിർദേശപ്രകാരം അഞ്ച് ഉന്നത പോലീസ് മേധാവികൾ കാസർകോട്ടെത്തി. വടക്കൻ മേഖലാ ഐ.ജി. അശോക്‌യാദവ്, എറണാകുളം സിറ്റി പൊലീസ് കമീഷണർ വിജയ സാക്കറെ, ഉത്തരമേഖല ഡി.ഐ.ജി സേതുരാമൻ, കോട്ടയം കൈംബ്രാഞ്ച് എസ്.പി സാബുമാത്യു, ടെലികമ്യൂണിക്കേഷൻ എസ്.പി ഡി .ശിൽപ എന്നിവരാണ് ഇന്നലെ കാസർകോട്ടെത്തിയത്. ഐ ജി അശോക് യാദവിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഐ ജി കാസർകോട് തന്നെ ക്യാമ്പ് ചെയ്യുന്നുണ്ട് .
ജില്ലയിൽ കൊറോണ വ്യാപനം തടയാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച കർശന നിയന്ത്രണങ്ങൾ നടപ്പാക്കാനാണ് ജില്ലയിൽ 1500 പൊലീസിനെ വിന്യസിച്ചതെന്ന് ജില്ലാ പൊലീസ് മേധാവി പി എസ് സാബു പറഞ്ഞു. ഉന്നത പൊലീസ് മേധാവികൾ ഇന്നലെ യോഗം ചേർന്ന് പദ്ധതികൾക്ക് രൂപം നൽകി. ജില്ലയിലെ ഡിവൈ. എസ്.പി മാർക്ക് പൊലീസ് സ്റ്റേഷനുകളുടെ ചുമതല നൽകി. ബേക്കൽ, അമ്പലത്തറ, ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനുകളുടെ ചുമതല കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. കെ സുധാകരനാണ്. കാസർകോട് ജില്ലാ സി ബ്രാഞ്ച് ഡിവൈ. എസ്.പി സതീഷ് കുമാർ ചന്തേര, ചീമേനി, നീലേശ്വരം പൊലീസ് സ്റ്റേഷനുകളുടെ ചുമതല വഹിക്കും. കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക പൊലീസ് സ്റ്റേഷനുകളുടെ ചുമതല നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.അസിനാറും കാസർകോട് ഡിവൈ.എസ്.പി പി ബാലകൃഷ്ണൻ കാസർകോട്,വിദ്യാനഗർ, മേൽപറമ്പ്, ആദൂർ പൊലീസ് സ്റ്റേഷനുകളുടെ ചുമതല വഹിക്കും. ഡി സി ആർ ബി ഡിവൈ.എസ്. പി ജെയ്‌സൺ എബ്രഹാം വെള്ളരിക്കുണ്ട്, രാജപുരം, ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷനുകളുടെ ചുമതലയാണ് വഹിക്കുക. കാസർകോട് എ ആർ ക്യാമ്പിന്റെ ചുമതല വഹിക്കുന്നതിനാൽ എസ് എം എസ് ഡിവൈ. എസ്.പി ഹരിശ്ചന്ദ്ര നായക്കിന് പ്രത്യേകം ചുമതല നൽകിയിട്ടില്ല.
കറങ്ങുന്നവരെ പിടികൂടാൻ 50 വാഹനങ്ങൾ
പരമാവധി ആളുകളെ വീടിനെ പുറത്തിറങ്ങാതെ കൊറോണയെ അതിജീവിക്കാൻ പൊലീസ് പഠിപ്പിക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്‌റ്റ് ചെയ്യാൻ 10 വാഹനങ്ങളിൽ 50 പൊലീസുകാരെ നിയോഗിക്കും. പുറത്തിറങ്ങുന്നവരുടെ ആവശ്യം ചോദിച്ച് വ്യക്തമാക്കിയാലെ പോകാൻ അനുവദിക്കൂ. പൊലീസിനെ ധിക്കരിച്ച് ഇറങ്ങി നടക്കുന്നവരെ കൈകാര്യം ചെയ്യും. അറസ്റ്റ് ചെയ്ത് കേസെടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിക്കുന്നുണ്ട്. പകൽ 11 മുതൽ വൈകിട്ട് അഞ്ച് വരെ തുറക്കുന്ന കടകൾക്ക് മുന്നിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവരെ കൂട്ടംകൂടി നിൽക്കാൻ അനുവദിക്കില്ല.
വിദേശങ്ങളിൽ നിന്നെത്തിയവരെ നിരീക്ഷിക്കും
വിദേശരാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ മാർച്ച് ഒന്നുമുതൽ കാസർകോട് ജില്ലയിലെത്തിയവരുടെ പേരുവിരം ജില്ലാ പൊലീസ് ശേഖരിച്ചു. നാലായിരത്തോളം പേരാണ് മംഗളൂരു, കണ്ണൂർ, കരിപ്പൂർ, നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങൾ വഴിയെത്തിയത്. ഇവരുടെ വീടുകളിൽ അതാത് സ്‌റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥരെത്തി കാര്യങ്ങൾ അന്വേഷിച്ച് നിരീക്ഷിക്കും. നിരീക്ഷണ കാലയവളവ് പാലിക്കാതെ പുറത്തിറങ്ങുവർക്കെതിരെ നടപടിയുണ്ടാകും.