മാഹി:സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണുമായി ജനം സഹകരിച്ചുപോകുമ്പോൾ ഒരു പറ്റം കച്ചവടക്കാർ നിത്യ ചിലവിനു ബുദ്ധിമുട്ടുന്ന സാധാരണക്കാരനെ പച്ചക്കറിക്കും മറ്റ് ആവശ്യസാധനങ്ങൾക്കും തോന്നിയ വിലയിട്ട് കൊള്ളയടിക്കുന്നു. വില കൂട്ടിക്കൊണ്ടിരുന്നാൽ സാധാരണക്കാരന് ഇവ വാങ്ങാൻ കഴിയാത്ത സ്ഥിതിയുണ്ടാകും.

മാഹിയിൽ ഓരോ ദിവസം കഴിയുന്തോറും സാധന വില ഉയരുകയാണ്. മൂലക്കടവിലെ ഒരു കടയിൽ വെണ്ടയ്ക്ക കിലോവിനു 100രൂപ ,കോട്ടപയർ കിലോ 100രൂപ ,തക്കാളി കിലോവിന് 70 രൂപ എന്നിങ്ങനെയാണ് ഈ ദിവസങ്ങളിൽ ഈടാക്കിയത്. പന്തക്കലിൽ ഇന്നലെ ഉണക്ക ചെമ്മീനും ഉണക്ക നത്തോലിക്കും കിലോ 1000 രൂപ നിരക്കിലാണ് ഈടാക്കുന്നത്.
ആരും ചോദ്യം ചെയ്യാത്തതാണ് ഈ കച്ചവടക്കാർ വളമാക്കുന്നത് ..മാഹിയിൽ ആരോഗ്യ വകുപ്പും, പൊലീസും മാത്രമേ എകോപിച്ച് പ്രവർത്തിക്കുന്നുള്ളു. കേരളത്തിൽ ഭക്ഷ്യ വിതരണ വകുപ്പ് റവന്യൂ മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഒരു പരിധി വരെ ഇടപെടുന്നുണ്ട്. തലശ്ശേരിയിലെ വിലയുടെ രണ്ടിരട്ടിയിലേറെ വിലയാണ് മാഹി മേഖലയിൽ ഈടാക്കുന്നത്.

തകൃതിയായി അനധികൃത മദ്യവിൽപന

മാഹി :മദ്യശാലകൾ അടച്ചിട്ടതോടെ അനധികൃത മദ്യവിൽപനയും തകൃതിയായി.
ഗോഡൗണുകളൊന്നും സീൽ ചെയ്യാത്തതിനാൽ ഇതു വഴിയാണ് മദ്യം കടത്തുന്നത്. ബാറിനോട് ചേർന്ന് പലയിടങ്ങളിലും താമസിക്കുന്ന ഇവിടുത്തെ തൊഴിലാളികൾ തന്നെയാണ് ഇതിന് ഒത്താശ ചെയ്യുന്നതത്രെ. മാഹി, പാറാൽ, ഗ്രാമത്തി, പന്തക്കൽ, മൂലക്കടവ് പ്രദേശങ്ങളിലെല്ലാം അനധികൃത വില്പന തകൃതിയാണ്.


ഭക്ഷ്യവസ്തുക്കൾ ഇനിയും വിതരണം ചെയ്തില്ല

മാഹി: കോറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന മുന്നൂറോളം വരുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ വീട്ടിലെത്തിക്കുമെന്ന് ഒരാഴ്ച മുന്നേ അധികൃതർ പ്രഖ്യാപിച്ചെങ്കിലും ഇനിയും നടപ്പിലാക്കാൻ മയ്യഴി ഭരണകൂടത്തിനായില്ല. പലയിടങ്ങളിലും നിർദ്ധന കുടുംബങ്ങൾക്ക് ഉദാരമതികളായ വ്യക്തികളും, സംഘടനകളുമാണ് അത്യാവശ്യ സാധനങ്ങൾ എത്തിക്കുന്നത്.തൊഴിലിടങ്ങളെല്ലാം അടച്ചിട്ടതോടെ, തൊഴിൽ രഹിതരായവരുടെ വീടുകൾ വറുതിയിലായി. ഇവർക്കും അവശ്യവസ്തുക്കൾ എത്തിച്ചു കൊടുക്കാൻ യാതൊരു നടപടിയുമുണ്ടായില്ല.

അനു സംസ്ഥാന തൊഴിലാളികൾ അരക്ഷിതർ

മാഹി :നാട്ടിലേക്ക് തിരിച്ചു പോകാനാവാതെ മയ്യഴിയിൽ കുരുങ്ങി പോയ അന്യസംസ്ഥാന തൊഴിലാളികളെ പാർപ്പിക്കാൻ താൽക്കാലിക സംവിധാനമൊരുക്കാനും ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല.


അലഞ്ഞു തിരിയുന്നവരെ പിടികൂടണം

മാഹി .സർക്കാർ തീരുമാനങ്ങൾ മുഖവിലക്കെടുക്കാതെ ബൈക്കുകളിലും മറ്റും കറങ്ങി നടക്കുകയും, പിൻ വാതിലുകളിലൂടെ ആരാധനാലയങ്ങളിൽ കൂട്ടപ്രാർത്ഥന നടത്തുകയും ചെയ്യുന്നവരെ നിയന്ത്രിക്കാൻ ഇനിയും പോലീസിനായിട്ടില്ല.


ക്രൈസിസ് സംവിധാനമില്ല
മാഹി :കേരളത്തിലെന്ന പോലെ ജനപ്രതിനിധികളെയും, രാഷട്രീയസന്നദ്ധ സംഘടനാ പ്രതിനിധികളേയും ഉൾക്കൊള്ളിച്ച് കൊണ്ടുള്ള ക്രൈസിസ് മാനേജ്‌മെന്റ് സംവിധാനം മയ്യഴിയിലില്ല. യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യേണ്ട കാര്യങ്ങൾ, ഒരാഴ്ചയായിട്ടും നടക്കാത്തതിന് കാരണം വിവിധ വകുപ്പുകളുടെ ഏകോപനമില്ലാത്തതാണ്.