കാസർകോട് :വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിക്കപ്പെട്ടവർ പുറത്തിറങ്ങിയാൽ അവർക്കെതിരെ കർശന നിയമനടപടിയെടുക്കുമെന്ന് ഐ. ജി വിജയ് സാഖറെ . നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങിയാൽ അവരെ സർക്കാരിന്റെ പ്രത്യേക നിരീക്ഷണ സംവിധാനത്തിലേക്ക് മാറ്റും. നിലവിൽ കുറച്ച് ആളുകളെ സർക്കാരിന്റെ നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. ലോക് ഡൗൺ നിർദ്ദേശ ലംഘനത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്യുന്ന കേസുകൾ ജില്ലയിൽ കുറഞ്ഞിട്ടുണ്ട്.
ആളുകൾ നിലവിലെ സ്ഥിതിഗതികളുമായി താരതമ്യപ്പെട്ടുകഴിഞ്ഞു. അതുകൊണ്ട് തന്നെ ആളുകൾ പുറത്തിറങ്ങുന്നതും കുറഞ്ഞു. അതിനാൽ കൂടുതൽ സേനയെ ഇവിടേക്ക് ആവശ്യമില്ല. ജില്ലയിൽ കൊറോണ സ്ഥിരീകരിച്ചവരുടെ മുഴുവൻ സമ്പർക്ക പട്ടിക തയ്യാറാക്കി അവരെ കർശന നിരീക്ഷണത്തിലാക്കും. രോഗം സ്ഥിരീകരിച്ചവരിൽ നിന്ന് സമ്പർക്കം മൂലം രോഗം പകരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്.കൊറോണയുടെ വ്യാപനം തടയാൻ പൊലീസും ആരോഗ്യവകുപ്പും അവരുടെ ആരോഗ്യം പോലും മറന്ന് പരമാവധി ശ്രമിക്കുന്നുണ്ട്. ഇതൊരു സാമൂഹ്യ പ്രതിബന്ധതയായി കണ്ട് പൊതുജനങ്ങളും ഇതിനോട് സഹകരിക്കണം. ഇന്നലെ സ്ഥിരീകരിച്ച 34 പേരിൽ ഏറെയും വിദേശത്തു നിന്നുള്ളവരാണ്. അതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ല. നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടവർ ഒരു മുറിക്കുള്ളിൽ ഒറ്റയ്ക്ക് കഴിയണം. യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്നും ഐ ജി പറഞ്ഞു. കോഴിക്കോട് സോണൽ ഐജി അശോക് യാദവ്, ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു, കമ്മ്യൂണിക്കേഷൻ എസ്.പി.ഡി.ശില്പ എന്നിവരും ഐ.ജിക്കൊപ്പം ഉണ്ടായിരുന്നു.