കണ്ണൂർ​: കണ്ണൂരിലേക്ക് ഏറ്റവുമധികം ചരക്ക് എത്തുന്ന മാക്കൂട്ടം ചുരം അന്തർസംസ്ഥാന പാത മണ്ണിട്ടടച്ച കർണാടക നിലപാടിന് പുറമെ ലോറി ഡ്രൈവർമാരുടെ ക്ഷാമവും ചരക്ക്നീക്കത്തെ പ്രതിസന്ധിയിലാക്കുന്നു. മാക്കൂട്ടം ചുരം റോഡ് അടച്ചതോടെ വഴിയിൽ കുടുങ്ങിയ ലോറികളിലെ ഡ്രൈവർമാർ കഴിഞ്ഞദിവസം വെള്ളവും ഭക്ഷണവുമില്ലാതെ നൂറുകിലോമീറ്റഅറിലധികം ചുറ്റിവളഞ്ഞാണ് കേരളത്തിൽ പ്രവേശിച്ചത്. ഇതിന് പുറമെ കർണാടക പൊലീസ് തങ്ങളെ ഉപദ്രവിച്ചതായും ഡ്രൈവർമാർ‌ ആരോപിച്ചിരുന്നു. ഇത് കാരണം പച്ചക്കറി ഉൾപ്പെടെ ആവശ്യസാധനങ്ങൾക്ക് വില കുതിച്ചുയരാനുള്ള സാഹചര്യമാണുള്ളതെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നല്കുന്നു.

അതിർത്തിയിൽ ആംബുലൻസ് തടഞ്ഞുതിരിച്ചയച്ചതിനെ തുടർന്ന് രോഗി മരിക്കാനിടയായ സാഹചര്യത്തിൽ കർണാടക അടച്ച റോഡുകളെല്ലാം തുറക്കണമെന്ന് കാണിച്ച് ഇന്നലെയും മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്ത് നല്കിയിരുന്നു. ചരക്കുനീക്കം സ്തംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേതുടർന്ന് കേന്ദ്രം വിഷയത്തിൽ ഇടപെട്ടതോടെ അതിർത്തു തുറക്കുമെന്ന പ്രതീക്ഷയാണുള്ളത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് കൂട്ടുപുഴ പാലത്തിന് സമീപം മണ്ണിട്ട് കർണാടക അതിർത്തി അടച്ചത്. കാസർകോട്, കണ്ണൂർ ജില്ലകളിൽ കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പാത തുറക്കാനാവില്ലെന്ന നിലപാടാണ് മൈസൂരു, കുടക് മേഖലയിലെ ജനപ്രതിനിധികൾ സ്വീകരിക്കുന്നത്. ഇതാണ് കർണാടക സർക്കാരിന് മുന്നിലുള്ള തടസമെന്നാണ് അറിയുന്നത്.

കഴിഞ്ഞദിവസം കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുമായി മുഖ്യമന്ത്രി ചർച്ച നടത്തിയെങ്കിലും ചരക്ക് നീക്കത്തിന് മംഗളൂരു- കാസർകോട്, എച്ച്.ഡി കോട്ട- മാനന്തവാടി, ഗുണ്ടൽപേട്ട്- സുൽത്താൻബത്തേരി പാതകൾ ഉപയോഗിക്കാമെന്ന നിലപാടാണ് അദ്ദേഹം മുന്നോട്ടുവച്ചത്. കഴിഞ്ഞദിവസം വരെ ഉള്ളിക്കും ഉരുളക്കിഴങ്ങിനും പാവയ്ക്കയ്ക്കും മാത്രമായിരുന്നു വിപണിയിൽ ക്ഷാമം നേരിട്ടിരുന്നത്. മഹാരാഷ്ട്രയിൽ നിന്ന് വരുന്ന ഉള്ളിവരവിന് ലോറികളുടെ ലഭ്യതക്കുറവാണ് പ്രശ്നം. അയൽസംസ്ഥാനങ്ങളിൽ മലയാളി ഡ്രൈവർമാരോടുള്ള പെരുമാറ്റം മോശമായതോടെ ഡ്രൈവർമാർ ലോറിയുമായി പോകാൻ തയ്യാറാകാത്ത സ്ഥിതിയാണുള്ളത്. ഇത് രൂക്ഷമായ വിലക്കയറ്റത്തിലേക്കാവും നയിക്കുകയെന്നും വ്യാപാരികൾ മുന്നറിയിപ്പ് നല്കുന്നു.

സാധാരണ 10 ടൺ, 12 ടൺ കപ്പാസിറ്റിയുള്ള ലോറികളിൽ പച്ചക്കറി കൊണ്ടുവരുന്ന വ്യാപാരികൾ ഇപ്പോൾ ചെറിയ വാഹനങ്ങൾക്ക് കടത്തുകൂലി ഇരട്ടിനല്കിയാണ് സാധനങ്ങളെത്തിക്കുന്നത്.