police

​​​​കാസർകോട്: ജില്ലയിൽ ഏറ്റവും കൂടുതൽ കൊറോണ സ്ഥിരീകരിച്ച ആറ് പഞ്ചായത്തുകളിലെ സർക്കാർ നിർദ്ദേശിച്ച പ്രദേശങ്ങൾ പൊലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കുമെന്നും അവിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ഐ.ജി. വിജയ് സാഖറെ പറഞ്ഞു. പള്ളിക്കര, ഉദുമ, ചെമ്മനാട്, മധുർ, മെഗ്രാൽ പുത്തൂർ പഞ്ചായത്തുകളിലെയും കാസർകോട് നഗരസഭയിലെയും പ്രദേശങ്ങളാണ് പൊലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കുന്നത്. ഈ പ്രദേശങ്ങളിൽ പൊലീസ് സംഘത്തിന്റെ കാവലുണ്ടാകും. വീട്ടുസാധനങ്ങൾ പൊലീസ് എത്തിക്കും .

ഇവിടെ ജനങ്ങൾക്ക് ആവശ്യമായ സാധനങ്ങളടക്കം എല്ലാ സേവനങ്ങളും പൊലീസ് എത്തിച്ചു നൽകും. ഇതിനായി 9497935780 എന്ന വാട്സ് അപ്പ് നമ്പറിലേക്ക് ആവശ്യക്കാർ സന്ദേശമയച്ചാൽ പൊലീസ് നേരിട്ട് അവരുടെ ആവശ്യങ്ങൾ വീട്ടിലെത്തിക്കും. പേരും ഫോൺനമ്പറും ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റും സഹിതം അയച്ചാൽ മതിയെന്നും ഐ.ജി പറഞ്ഞു. ജില്ലയിലെ വയോജനങ്ങൾക്കും ഭിന്ന ശേഷിക്കാർക്കും അവർക്ക് ആവശ്യമായ സാധനങ്ങളും മരുന്നും മറ്റു സേവനങ്ങൾക്കും പൊലീസിന്റെ ഈ സേവനം ഉപയോഗിക്കാം.

കാറിൽ ഡ്രൈവർ കൂടാതെ ഒരാൾ മാത്രവും ഇരു ചക്രവാഹനങ്ങളിൽ ഒരാൾക്കും മാത്രമേ അനുവദ മുള്ളൂ. ഈ നിർദ്ദേശം ലംഘിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കും. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാനെന്ന പേരിൽ ഒരു വീട്ടിൽ നിന്ന് ഒന്നിലധികം ആളുകൾ കൂട്ടാമായി പോകുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇനി അത്തരം പ്രവണത കണ്ടാൽ അവർക്കെതിരെയും കർശന നിയമനടപടിയെടുക്കുമെന്നും ഐ.ജി അറിയിച്ചു.