കാസർകോട്: കൊറോണ രോഗ വ്യാപനം കൂടുന്നത് കണക്കിലെടുത്ത് ഇന്നു രാവിലെ മുതൽ വാഹന പരിശോധന പൊലീസ് കർശനമാക്കി. ആളുകൾ കൂട്ടം കൂടുന്നത് പൂർണ്ണമായും തടയും. സത്യവാങ്മൂലം ഇല്ലാതെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കും. ജില്ലാ പൊലീസ് മേധാവിമാരിൽ പലരും ഇന്നലെ നിയന്ത്രണങ്ങളിൽ അയവ് വരുത്തിയെന്ന വിലയിരുത്തലിനെ തുടർന്ന് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റയാണ് ഇതു സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്.
ട്രഷറികളിലും ബാങ്കുകളിലും സാമൂഹ്യ അകലം പാലിച്ച് വരി നിൽക്കാൻ അനുവദിക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളിൽ കാസർകോട് ഉൾപ്പെടെ ഇന്നലെ വലിയ ജന തിരക്കായിരുന്നു. നിയന്ത്രണ മാനദണ്ഡങ്ങൾ എല്ലാം കാറ്റിൽ പറത്തിയാണ് വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിച്ചത്. കടകളുടെ മുന്നിൽ ഒരു മീറ്റർ അകലം പാലിച്ചു സാധനങ്ങൾ വാങ്ങാൻ വരുന്നവർ നിൽക്കണമെന്ന് നിർദേശിച്ചെങ്കിലും ആരും പാലിച്ചില്ല.
കടയുടമകളും ഇതുസംബന്ധിച്ച് നിബന്ധനകളിൽ വെള്ളം ചേർത്തു. പൊലീസ് അല്പം അയവു കാണിച്ചപ്പോൾ നഗരങ്ങളിൽ വലിയ ജനക്കൂട്ടവും വാഹനങ്ങളുടെ പെരുപ്പവും ഉണ്ടായി. ചെറുവത്തൂർ ടൗണിൽ മുമ്പ് സാധാരണ ദിവസങ്ങളിൽ ഉണ്ടാവുന്ന തിരക്കും വാഹനങ്ങളും ആണ് ഇന്നലെ ഉണ്ടായത്. ദേശീയപാതയ്ക്ക് സമീപം പോലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം ഉണ്ടായിരുന്നില്ല.
ബൈക്കുകളും കാറുകളും മറ്റു വാഹനങ്ങളും പരിധിയില്ലാതെ റോഡിൽ ഇറങ്ങിയതോടെ ദേശീയപാത ജംഗ്ഷനിൽ റോഡ് തടസ്സം വരെയുണ്ടായി. നട്ടുച്ചക്കും പൊലീസ് കഠിനാധ്വാനം ചെയ്താണ് ജനക്കൂട്ടത്തെയും വാഹനങ്ങളെയും നിയന്ത്രിച്ചത്. ഞായറാഴ്ച ദിവസം വ്യാപാരസ്ഥാപനങ്ങൾ എല്ലാം അവധി ആയതിനാൽ തിങ്കളാഴ്ച ഉണ്ടായത് സ്വാഭാവിക തിരക്കാണ് എന്നാണ് പൊലീസ് അഭിപ്രായപ്പെട്ടത്.
ചന്തേര സി.ഐ കെ.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് ചെറുവത്തൂരിലെ തിരക്ക് നിയന്ത്രിച്ചത്. ഇതിനിടയിൽ അനാവശ്യമായി കറങ്ങാൻ ഇറങ്ങിയവരെ പൊലീസ് തടഞ്ഞു തിരിച്ചയക്കുകയും ചെയ്തു. ജനങ്ങളുടെ തിരക്ക് ഏറി വന്നെങ്കിലും ഇന്നലെ പൊലീസ് കേസുകൾ എടുത്തത് വളരെ കുറവാണ്. അത്യാവശ്യ സാധനങ്ങൾ വാങ്ങിക്കുന്നവരും ആശുപത്രികളിൽ പോകുന്നവരും മാത്രമാണ് റോഡിൽ ഇറങ്ങിയത് എന്നാണ് പൊലീസ് പറഞ്ഞത്. അതേസമയം നീലേശ്വരം സി.ഐ എ.എം മാത്യുവിന്റെ നേതൃത്വത്തിൽ മുഴുവൻ വാഹനങ്ങളും കർശനമായി പരിശോധിച്ചാണ് പോകാൻ അനുവദിച്ചത്. കൊറോണ രോഗ ബാധിതർ കൂടുതലുള്ള കാസർകോട് ഭാഗങ്ങളിൽ നിയന്ത്രണം കുറെക്കൂടി ശക്തമാക്കുകയാണ്. ആരെയും പുറത്തിറങ്ങാൻ അനുവദിക്കരുതെന്നാണ് ഡി.ജി.പി കാസർകോട് പൊലീസിന് നിർദ്ദേശം നൽകിയത്.