ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണം
10 പേർ നിരീക്ഷണത്തിൽ
കൽപ്പറ്റ: രാജ്യത്ത് കൂടുതൽ ആളുകളിൽ കൊറോണ വൈറസ് (കോവിഡ് 19)ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിലും നിരീക്ഷണം ശക്തമാക്കും. ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളളയുടെ അദ്ധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം.
ജില്ലയിൽ നിലവിൽ 10 പേർ കൊറോണ നിരീക്ഷണത്തിലാണ്. മൂന്ന് പേരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭ്യമായിട്ടില്ല. റിസോർട്ടുകളിൽ എത്തുന്ന വിദേശികളുടെ വിവരങ്ങൾ ബന്ധപ്പെട്ട പ്രാഥമിക ആരോഗ്യകേന്ദ്രം/ജില്ലാ മെഡിക്കൽ ഓഫീസ്/കൽപ്പറ്റ ഐ.ഡി.എസ്.പി (04936 206606, 206605) എന്നിവിടങ്ങളിൽ എവിടെയെങ്കിലും നിർബന്ധമായി അറിയിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
രോഗബാധക്കെതിരെ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുളള ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക പറഞ്ഞു. വിദേശങ്ങളിൽ നിന്നെത്തുന്നവർ കർശനമായും ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന ദിവസങ്ങൾ നീരീക്ഷണത്തിൽ കഴിയേണ്ടതാണ്. ചുമ,പനി,ജലദോഷം തുടങ്ങിയ രോഗലക്ഷണം കാണുന്നപക്ഷം ആശുപത്രികളിൽ ചികിൽസയ്ക്കെത്തുന്നതിനു മുമ്പായി ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിക്കണം.
പ്രതിരോധ നടപടികളുടെ ഭാഗമായി പൊതുജനങ്ങൾ ശുചിത്വവും പരിസര ശുചിത്വവും ഉറപ്പ് വരുത്തണം. തുമ്മുമ്പോഴും ചുമയ്കുമ്പോഴും തൂവാല ഉപയോഗിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചു.
യോഗത്തിൽ സബ്കളക്ടർ വികൽപ് ഭരദ്വാജും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.