കോഴിക്കോട്: പക്ഷിപ്പനി ബാധിത പ്രദേശമായ കൊടിയത്തൂരിനോടു ചേർന്നുള്ള കാരശ്ശേരി പഞ്ചായത്തിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തു വീണത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. കാരമൂല അങ്ങാടിക്ക് സമീപത്തെ മദ്രസയുടെ കോമ്പൗണ്ടിലെ വലിയ പാലമരത്തിന് ചുവട്ടിലായാണ് പതിനഞ്ചോളം വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ ഇന്നലെ രാവിലെ പരിസരവാസികൾ കണ്ടത്. വിവരമറിഞ്ഞ് ആരോഗ്യ, വെറ്ററിനറി ദ്രുതകർമ്മ സേനാംഗങ്ങൾ വൈകാതെ സ്ഥലത്തെത്തി.
ചത്ത വവ്വാലുകളെ, സാമ്പിൾ ശേഖരിച്ച ശേഷം ഇതേ കോമ്പൗണ്ടിൽ ജെ.സി ബി ഉപയോഗിച്ച് ആഴത്തിൽ തീർത്ത കുഴിയിലിട്ട് പെട്രോൾ ഒഴിച്ച് കത്തിച്ച് മൂടി. മരപ്പട്ടിയുടെ ആക്രമണത്തിലാവാം വവ്വാലുകൾ ചത്തതെന്നും സംശയിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി വവ്വാലുകളുടെ കൂട്ടക്കരച്ചിൽ കേട്ടതായി ഒരു പരിസരവാസി പറഞ്ഞു. ചത്തതിൽ നല്ലൊരു പങ്കും വവ്വാൽ കുട്ടികളാണ്.