crime

രാമനാട്ടുകര: യുവാവിനെ തല്ലിക്കൊന്ന കേസിൽ സുഹൃത്തുക്കളായ നാലു പേരെ സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഫറോക്ക് പൊലീസ് പിടികൂടി. ചെറുവണ്ണൂർ മുട്ടുപുറത്ത് ഷാനവാസ് എന്ന റഹീമാണ് (38) കൊല്ലപ്പെട്ടത്. അഴിഞ്ഞിലം മുള്ളൻ പറമ്പത്ത് സുജിത് (23), ഇയാളുടെ സഹോദരൻ സുജേഷ് (26), ബേപ്പൂർ കയ്യടി തോട്ടിൽ സെലിൻ എന്ന കുട്ടൻ (20), പുതുക്കോട് പുളിയമ്പലത്ത് മുഹമ്മദ് മൻസൂർ (20) എന്നിവരാണ് അറസ്റ്റിലായത്. സുജിത്താണ് ഒന്നാം പ്രതി.

വെള്ളിയാഴ്ച രാത്രി ദേശീയ പാതയ്‌ക്ക് സമീപം രാമനാട്ടുകര സർവീസ് സഹകരണ ബാങ്കിന് പിന്നിലെ സ്വകാര്യവ്യക്തിയുടെ പറമ്പിലായിരുന്നു സംഭവം. പട്ടിക കൊണ്ടുള്ള അടിയേറ്റാണ് മരണം സംഭവിച്ചത്. മൃതദേഹത്തിൽ 33 മുറിവുകളുണ്ടെന്നും പൊലീസ് പറഞ്ഞു. ഇന്നലെ പുലർച്ചെ 3.30നാണ് രാമനാട്ടുകര ബാറിന് സമീപം ഒരാൾ അബോധാവസ്ഥയിൽ കിടക്കുന്നുവെന്ന വിവരം ഫറോക്ക് പൊലീസിന് ലഭിച്ചത്. അതിനിടെ പ്രതി മൻസൂർ റഹീമിനയച്ച ചിത്രങ്ങൾ പൊലീസ് പരിശോധിച്ചു. തുടർന്ന് രാത്രി 11.30ന് മൻസൂർ ഷാനവാസിനെ സംഭവസ്ഥലത്തേക്ക് വിളിച്ചു വരുത്തി പിടികൂടി. ഇയാളിൽ നിന്നാണ് മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

ഒളിഞ്ഞു നിന്ന പ്രതികൾ ഷാനവാസിനെ പട്ടിക കൊണ്ട് മുഖത്തും കാലിനും തലയ്‌ക്കു അടിച്ച് കൊല്ലുകയായിരുന്നു. തലയ്‌ക്കേറ്റ വലിയ മൂന്ന് മുറിവുകളാണ് മരണ കാരണം. സുജിത്തിന്റെ മാല ഷാനവാസെടുത്തെന്നാരോപിച്ച് ഇവ‌ർ തമ്മിൽ വാക്കു തർക്കം ഉണ്ടായിരുന്നത്രെ. ഷാനവാസിന്റെയും പ്രതികളായ നാലു പേരുടെയും പേരിൽ വാഴക്കാട്, ഫറോക്ക് പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.

സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ എ.ജെ. ബാബുവിന്റെ നിർദ്ദേശ പ്രകാരം ഫറോക്ക് സി.ഐ കൃഷ്ണന്റെ നേതൃത്വത്തിൽ ഒരു ടീം വർക്കായാണ് പൊലീസ് പ്രതികളെ പിടികൂടിയത്. എസ്.ഐമാരായ മുരളീധരൻ, എം.സി. ഹരീഷ്, പി.എസ്. ജയിംസ്, എൻ.ആർ. സുജിത്, പി. പ്രദീപ് കുമാർ, സി.പി.ഒ മാരായ ബിജു, സി.പി. ജിതേഷ്, രതീഷ് എന്നിവരായിരുന്നു പൊലീസ് സംഘത്തിലുണ്ടായിരുന്നത്.