jail

കോഴിക്കോട്: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാൻ കോഴിക്കോട് ജില്ലാ ജയിലിലും അതീവജാഗ്രതയോടെയുള്ള മുൻകരുതൽ. ഈയടുത്ത് വിദേശത്തു നിന്നെത്തിയ രണ്ടു പേരുൾപ്പെടെ മൂന്നു തടവുകാർ ഇവിടെ ഐസൊലേഷൻ സെല്ലിലാണ്. 12 തടവുകാർ പ്രത്യേക നിരീക്ഷണത്തിലും.

സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ നിന്നായി എത്തിയ രണ്ടു പേരെയും പത്തനംതിട്ടയിൽ നിന്നുള്ള മറ്റൊരു തടവുകാരനെയുമാണ് വേവ്വേറെ സെല്ലിലാക്കിയത്. ഇവരിൽ രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും രോഗം വ്യാപകമായ ഇടങ്ങളിൽ നിന്ന് എത്തിയവരെന്ന നിലയ്ക്ക് ജയിൽ അധികൃതർ പ്രത്യേക മുൻകരുതൽ കൈക്കൊള്ളുകയായിരുന്നു. ഇവർ മറ്റു തടവുകാരുമായി ഇടപഴകുന്നത് പൂർണമായും വിലക്കിയിരിക്കുകയാണ്.

മൂവരെയും ജയിൽ ഡോക്ടർ ദിവസവും പരിശോധിക്കുന്നുണ്ട്. മറ്റു തടവുകാർക്കൊപ്പമല്ലാതെ ഇവർക്ക് ഭക്ഷണം പ്രത്യേകം നൽകുകയാണ്. ജയിൽ ജീവനക്കാർ അത്യാവശ്യ സമയങ്ങളിൽ മാത്രമെ ഇവർക്കരികിലെത്തുന്നുള്ളൂ. അതും മാസ്‌ക് ഉൾപ്പെടെ എല്ലാ മുൻകരുതലോടെയും.

നിരീക്ഷണത്തിലുള്ള 12 തടവുകാർ നേരത്തെ ഇവിടെ കഴിയുന്നവരാണ്. അസുഖബാധിതരായതു കാരണം ഇവർക്ക് പ്രതിരോധശേഷി കുറവാണെന്നതിനാലാണ് പ്രത്യേക നിരീക്ഷണത്തിലാക്കിയത്. ഇവരോടും സദാസമയം മാസ്‌ക് ധരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

ജയിലിൽ മാസ്ക്

നിർമ്മാണവും

സംസ്ഥാനത്ത് മാസ്‌ക് ക്ഷാമത്തിന് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിനൊപ്പം കോഴിക്കോട് ജില്ലാ ജയിലും. ഇവിടെ ഇന്നലെ രണ്ടു മെഷിനുകളിലായി മൂന്ന് തടവുകാരെ മാസ്ക് നിർമ്മാണത്തിനായി നിയോഗിച്ചിരിക്കുകയാണ്. ദിവസവും പരമാവധി മാസ്‌ക് നിർമ്മിക്കുകയാണ് ലക്ഷ്യം.