coronavirus

കോഴിക്കോട്: കൊറോണയെ ചെറുക്കാനുള്ള ജനകീയ യജ്ഞത്തിനൊപ്പം സംസ്ഥാനത്തെ തടവുകാരും.

മൂന്നു സെൻട്രൽ ജയിലുകളിലും മറ്റു എട്ടു ജയിലുകളിലുമായി ദിവസവും 5,000 മാസ്ക് നിർമ്മിക്കുകയാണിപ്പോൾ. ഇത് പടിപടിയായി ഉയർത്തി 25,000 വീതം നിർമ്മിക്കാനാണ് പദ്ധതി.

വൻതോതിൽ ഹാൻഡ് സാനിറ്റൈസർ നിർമ്മിക്കാനും പ്രധാന ജയിലുകളിൽ ഒരുക്കങ്ങളായിക്കഴിഞ്ഞു. തടവുകാർക്ക് ഇതിനുള്ള പരിശീലനം പൂർത്തിയായി. ഇന്ന് മുതൽ ആരംഭിക്കുമെന്നാണ് സൂചന.

തടവുകാർക്ക് മാസ്‌ക് നിർമ്മാണത്തിന് കഴിഞ്ഞാഴ്ച പരിശീലനം നൽകിയിരുന്നു. കൊറോണയ്ക്കെതിരെ കൂടുതൽ ജാഗ്രത പുലർത്താൻ തുടങ്ങിയതോടെ മാസ്‌കിന് പെട്ടെന്ന് ഡിമാൻഡ് ഏറുകയായിരുന്നു. അതോടെ, മാസ്‌കിന് പൊതുവെ ക്ഷാമമായി. സ്റ്റോക്കുള്ളവരിൽ പലരും കൊള്ളലാഭം എടുക്കാനും തുടങ്ങി. ഇതിനു പരിഹാരമെന്ന നിലയിലാണ് ജയിലുകളിൽ മാസ്‌ക് നിർമ്മാണത്തിന് തീരുമാനമുണ്ടായത്.

അസംസ്കൃത വസ്തുക്കൾ എത്തിക്കുന്നത് സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരള മെഡിക്കൽസ് സർവിസസ് കോർപ്പറേഷനാണ്. മാസ്ക് നിർമ്മാണത്തിന് നിയോഗിക്കപ്പെട്ട തടവുകാർക്ക് ഒന്നിന് ഒരു രൂപ വീതം കൂലിയായി നൽകും. നിർമ്മിക്കുന്ന മാസ്ക് അത്രയും കേരള മെഡിക്കൽസ് സർവിസസ് കോർപ്പറേഷൻ ആരോഗ്യ വകുപ്പിന് കൈമാറുകയാണ്.

ആവശ്യത്തിന്റെ തോത് കൂടുകയാണെങ്കിൽ മാസ്‌ക് നിർമ്മാണം മറ്റു ജയിലുകളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് ആലോചന. അതിനിടെ, കോർപ്പറേഷന് ചുരുങ്ങിയ ചെലവിൽ ലഭിക്കുന്ന മാസ്‌ക് വൻലാഭത്തിനാണ് ആരോഗ്യ വകുപ്പിന് നൽകുന്നതെന്ന ആക്ഷേപമുണ്ട്.

മാസ്‌ക് നിർമ്മാണം ഇവിടെ

 പൂജപ്പുര സെൻട്രൽ ജയിൽ

 വിയ്യൂർ സെൻട്രൽ ജയിൽ

 കണ്ണൂർ സെൻട്രൽ ജയിൽ

 കൊല്ലം ജില്ലാ ജയിൽ

 എറണാകുളം ജില്ലാ ജയിൽ

 പാലക്കാട് ജില്ലാ ജയിൽ

 കോഴിക്കോട് ജില്ലാ ജയിൽ

 വനിതാ ജയിൽ ആറ്റുകുളങ്ങര, തിരുവനന്തപുരം

 സ്ത്രീകളുടെ ഓപ്പൺ ജയിൽ

 വിയ്യൂർ വനിതകളുടെ ജയിൽ